Sunday, May 2, 2010

അഭ്യാസങ്ങളുടെ തുടക്കം

വീടിനടുത്തുള്ള ശ്രീനാരായണ വിലാസം സ്കൂളില്‍ നിന്നും ലോവര്‍ പ്രൈമറി ബിരുദം നേടുന്നതോടെ സഹപാഠികളും കൂട്ടുകാരും സൈക്കിള്‍ എന്ന അത്ഭുത യന്ത്രത്തെ മെരുക്കിയെടുക്കാനും പഠിച്ചിരുന്നു. അന്നുവരെ ഇടവഴികളിലൂടെയും റോഡിലൂടെയും "ണിം..ണിം" ഒച്ചയുണ്ടാക്കി, എന്നെ മോഹിപ്പിച്ച് ഒഴുകിനടന്നിരുന്ന ആ സ്വപ്നവാഹനത്തിന്റെ യാത്രാസുഖം കിട്ടിയിരുന്നത് വല്ലപ്പോഴും ഇളയഛന്റെ ഒപ്പമോ, വല്ല്യമ്മായിയുടെ മക്കളുടെ ഒപ്പമോ എവിടെയെങ്കിലും പോവുമ്പോളായിരുന്നു.കസിന്‍ ചേട്ടന്മാരും കൂട്ടുകാരും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതോടെ സൈക്കിള്‍ പഠിത്തം ഒരു ബെഞ്ച്‌മാര്‍ക്കായി മാറിക്കഴിഞ്ഞിരുന്നു.

താമി വല്ല്യഛൻ അഛനെ കാണാൻ വരാറുള്ള നീല ബി എസ് എ - എസ് എൽ ആർ ആയിരുന്നു ഞാൻ ആദ്യമായി ആത്മവിശ്വാസത്തോടെ ചവിട്ടിയ സൈക്കിൾ. ഹാൻ‍ഡിൽ, പെഡൽ, സീറ്റ് എന്നിവയെ ബന്ധിപ്പിരിക്കുന്ന ത്രികോണ ആകൃതിയിലുള്ള സൈക്കിൾ ഫ്രയിമിനിടയിലൂടെ കാലിട്ട് ചവിട്ടിയാണ് ആദ്യമായി സൈക്കിൾ സഞ്ചാരത്തിന്റെ സുഖം അറിയുന്നത്.

അങ്ങനെ ആശിച്ച് മോഹിച്ച് ഇരിക്കുമ്പോളാണു ഇളയഛൻ ഒരു സെക്കൻഡ് ഹാൻഡ് ഹീറോ സൈക്കിൾ 200 രൂപക്ക് വാങ്ങുന്നത്. ഇതുവരെ വലിയ സൈക്കിൾ ചവിട്ടാത്തതുകൊണ്ടാകാം, ആദ്യമൊക്കെ ആ സൈക്കിൾ എടുക്കാൻ ഒരു ഭയം ഉണ്ടായത്.ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ. പിന്നെ പിന്നെ അതെടുത്തു തള്ളി ഉരുട്ടാൻ തുടങ്ങി. ആ സൈക്കിൾ ഫ്രയിമിനിടയിലൂടെ കാലിട്ട് ചവിട്ടി തുടങ്ങിയപ്പോഴണു, അതിന്റെ യുണീക്നെസ് എനിക്ക് മനസ്സിലാവുന്നത്.അതിന്റെ പൽചക്രത്തിനുള്ള കുഴപ്പം കാരണം, ചവിട്ടാൻ തുടങ്ങിയാൽ ഇറങ്ങുന്നതു വരെ ചവിട്ടിയേ പറ്റൂ.സാധാരണ സൈക്കിൾ പോലെ അത്യാവശ്യം വേഗമാവുമ്പൊ പിന്നെ ചവിട്ടാതെ കുറച്ച് ദൂരം പോകാവുന്ന ഫീച്ചർ ഈ ഹീറോക്ക് ഇല്ല്ലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിടയിൽ പെഡലുകൾ എങ്ങാനും നിർത്താൻ നോക്കിയാൽ സൈക്കിളിനു ഇഷ്ടപെടില്ല.ചവിട്ടുന്നതിനിടയിൽ അറിയാതെയെങ്ങാനും പെഡലുകൾ പിന്നോട്ട് തിരിക്കാൻ ശ്രമിച്ചാൽ, പോരുകാളയെപ്പോലെ ചവിട്ടുന്ന ആളെ അവൻ എടുത്തെറിയുമായിരുന്നു. റിവേഴ്സ് ഗിയർ ടെക്നോളജി ഉള്ള ആദ്യത്തെ സൈക്കിൾ എന്നാണു എളേഛന്റെ സൈക്കിൾ എന്റെ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നതു.ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് ആയി" കീയ്.. കീയ്" എന്ന ശബ്ദം പെഡലിൽ നിന്നും വരുമായിരുന്നു.ഇതൊക്കെയാണെങ്കിലും അന്നു അമ്പലനടയിൽ ഉൺടായിരുന്ന പീക്കിരി പിള്ളെരുടെ ഇടയിൽ വലിയ സൈക്കിൾ ചവിട്ടുന്നവനെന്ന അഭിമാനം എനിക്കുണ്ടായിരുന്നു.

അടുത്ത ലക്ഷ്യം തണ്ടിനു മുകളിലൂടെ കാലിട്ട് സൈക്കിൾ ചവിട്ടണം, പെഡലിൽ കാലെത്തിയില്ലെങ്കിലും 2 സെക്കൻഡ് എങ്കിൽ 2 സെക്കൻഡ് ആ സ്പോഞ്ച് വച്ച സീറ്റിൽ ഒന്നിരിക്കണം.പലവട്ടം നോക്കി, പക്ഷെ കറക്കം നിലക്കാത്ത പെഡലുകൾ ഉള്ള സ്പെഷ്യൽ എഡിഷൻ സൈക്കിൾ ആയതുകൊണ്ട്, എന്റെ ലക്ഷ്യം മൂന്നാർ ദൗത്യം പൊലെ ദുഷ്കരമാണെന്ന് അറിയാമായിരുന്നു. എന്നെങ്കിലും എന്റെ നമ്പർ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു.വേറെ വഴിയില്ലല്ലോ.

മിക്കവാറും ശനി ഞായർ ദിവസങ്ങളിലെ ഉച്ചസമയം ആണ്‌ പ്രാക്റ്റിക്കൽ ക്ലാസ് നടക്കുക.സൈക്കിളിൽ നിന്നു വീണാലും അധികം ആരും കാണില്ല എന്ന ലോജിക് ആണ്‌ ഇങ്ങനെ ഒരു സമയം തെരഞ്ഞെടുക്കാൻ ഉള്ള കാരണം. നാലാം ക്ലാസില്‍ പഠിക്കുംപോഴുള്ള ഓണക്കാലത്തോടടുത്ത ഒരു ശനിയാഴ്ച , ഉച്ച സമയം പതിവുപോലെ ഞാൻ വീട്ടിൽ നിന്നും സൈക്കിളും എടുത്ത് വീട്ടിൽ നിന്നിറങ്ങി. അമ്പലനടയിൽ ആരും ഇല്ല. പതുക്കെ എടംകാലിട്ടു( ഫ്രയിമിനിടയിലൂടെ കാൽ ഇട്ട് ചവിട്ടുന്നതിനു ഞങ്ങളുടെ നാട്ടിൽ ഇങ്ങനേം പറയും) ടാറിട്ട റോഡുവരെയും തിരിച്ച് അമ്പലനട വരെയും കുറച്ച് നേരം ഷട്ടിൽ അടിച്ചു.വവ്വാൽ തൂങ്ങിക്കിടക്കുന്ന പോലെ ഹാൻഡിലിൽ തൂങ്ങി അങ്ങനെ ചവിട്ടിക്കൊണ്ടിരിക്കുമ്പോളാണ്‌ വിവേകാനന്ദ സ്വാമികൾക്കു ബോധോദയം ഉണ്ടായപോലെ പെട്ടെന്ന് ആരൊ ഉള്ളിൽ ഇരുന്ന് വിളിച്ച് പറഞ്ഞു.

" തണ്ടിന്റെ മോളീക്കൂടെ കാലിട്ട് സൈക്കിൾ ചവിട്ടാനുള്ള സമയ് ഹോഗയ ബേട്ട.."

ഇഞ്ചക്ഷൻ എടുക്കുന്നതിനു മുൻപ് നഴ്സുമാർ കുട്ടികളോട് പറയുന്ന പോലെ " ഇതൊരു ചെറിയ കാര്യമല്ലെ, ഇതിനാണൊ ഇത്ര പേടിക്കുന്നെ" എന്നൊക്കെ സ്വയം മനസ്സിൽ പറഞ്ഞു ഞാൻ എന്റെ മനസ്സിന്‌ ധൈര്യം കൊടുത്തു.പ്ലാൻ ഇങ്ങനെ ആയിരുന്നു. ആദ്യം എടംകാലിട്ട് ചവിട്ടുക, എന്നിട്ട് വൈദ്യർ വെല്ലിഛന്റെ വീട് കഴിഞ്ഞ ശേഷം ഞാൻ തൂങ്ങിക്കിടക്കുന്ന ഭാഗത്തെ പെഡൽ കറങ്ങി മുകളിൽ വരുമ്പോൾ, അതിൽ ഊന്നി ഉയർന്ന് പെട്ടെന്ന് വലതുകാലെടുത്ത് സീറ്റും ഹാൻഡിലും ബന്ധിപ്പിച്ചിരിക്കുന്ന തണ്ടിനുമുകളിലൂടെ അപ്പുറത്തെ പെഡലിൽ ചവിട്ടുക. പെഡലിന്റെ കറക്കം നിർത്താൻ പറ്റാത്തതുകൊണ്ട് , പ്ലാനിൽ വരുന്ന ചെറിയ പിഴവിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് റിസ്ക് അനാലിസിസ് നടത്തിയിരുന്നു. വൈദ്യർ വെല്ലിഛന്റെ വീട് കഴിഞ്ഞാൽ കോടംകുളം വരെ വല്ല്യ കുഴപ്പമില്ലാത്ത റോഡാണ്‌. പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ അതാണ്‌ പറ്റിയ ലൊക്കേഷൻ.


അപ്പോ ഓൾ സെറ്റ് ഫോർ ദ പ്ലാൻ. ഇനി മുന്നോട്ട് തന്നെ, തിരിഞ്ഞു നോട്ടം ഇല്ല. അമ്പലനടയിൽ നിന്നും ബഹിരാകാശ ദൗത്യത്തിനു പോകുന്ന പേടകത്തെപോലെ എന്നെയും പേറി ഹീറോ സൈക്കിൾ യാത്രയാരംഭിച്ചു.വൈദ്യർ വെല്ലിഛന്റെ വീട് കഴിഞ്ഞപ്പോൾ പ്ലാനിന്റെ രണ്ടാം ഘട്ടം സ്മൂത്തായി നിർവഹിച്ചു. കാലെടുത്ത് അപ്പുറത്തിടുന്നതിനിടയിൽ ഹാൻഡിൽ ചെറുതായി വെട്ടിയതും അതിനോടനുബന്ധിച്ച് എന്റെ ഉള്ളിൽ നിന്നും വന്ന വെള്ളിടി മുത്തപ്പന്റെ ഭണ്ഡാരത്തിലേക്കു ഒരു രൂപ ഓഫർ ചെയ്യാൻ എന്നെ നിർബന്ധിച്ചതുമൊഴിച്ചാൽ എല്ലാം ആസ് പെർ പ്ലാൻ.

മനസ്സ് ത്രില്ലടിച്ചു പോയി. പോരുകാളയെ മെരുക്കിയ സന്തോഷം. കാലെത്താത്തതുകൊണ്ട് പെഡൽ താഴെപ്പോവുമ്പോൾ ശരീരം മൊത്തം താഴ്ന്നിരിക്കുന്ന പെഡലിന്റെ സൈഡിലേക്ക് താഴ്ത്തണമെന്നതുകൊണ്ട് ,ഫാഷൻ ഷോയിലെ പെണ്ണുങ്ങൾ നടക്കുന്ന "ക്യാറ്റ് വാക്ക്" സ്റ്റൈലിൽ ആയിരുന്നു സൈക്കിൾ ചവിട്ടിയിരുന്നതു.

സാധാരണ സൈക്കിൾ യജ്ഞം അവസാനിപ്പിക്കാറുള്ള 3 മണിയായിട്ടും നിർത്താനുള്ള മനസ്സു വന്നില്ല. ഉള്ളിൽ ആത്മവിശ്വാസം കിടന്ന് തിളച്ചുമറിയുകയായിരുന്നു. ഇനി ഇപ്പൊ പ്രാക്റ്റിക്കൽ ടൈം മാറ്റാം . നാലു പേരു കാണട്ടെ. ആ സന്ദർഭത്തിൽ സ്പോഞ്ചു സീറ്റിൽ ഇരിക്കുക എന്നത് വളരെ സിമ്പിൾ ലക്ഷ്യമായിപ്പോയി എന്നെനിക്ക് തോന്നി. എന്തായാലും ഇന്നു തന്നെ അതും കൂടി സാക്ഷാൽക്കരിക്കുക തന്നെ. ത്രിശൂർ പൂരത്തിനു പോയിട്ട് കുടമാറ്റം കാണാതിരിക്കുന്നതു മോശം അല്ലെ?

സീറ്റിൽ കയറി ഇരിക്കാൻ പ്രത്യേകിച്ച് റിസ്ക് ഒന്നും ഇല്ല താനും.കുറച്ച് സ്പീഡിൽ ചവിട്ടി വലതുഭാഗത്തെ പെഡൽ മുകളിൽ എത്തുമ്പോൾ അതിൽ കാലൂന്നി സീറ്റിൽ കയറി ഇരിക്കുക. സ്പീഡ് കുറയുമ്പോൾ കറങ്ങി മുകളിൽ എത്തുന്ന പെഡലിൽ ചവിട്ടി സീറ്റിൽ നിന്നിറങ്ങി ചവിട്ടൽ തുടരുക. ആസ് സിമ്പിൾ ആസ് ദാറ്റ്.. സൈക്കിളിന്റെ സ്പെഷ്യൽ ഫീച്ചർ ഒരു തടസ്സമേ അല്ല.

പിന്നെന്തു നോക്കാൻ.പഴയ ലൊക്കേഷൻ തന്നെ തിരഞ്ഞെടുത്തു. അമ്പലനടയിൽ നിന്നും ആഞ്ഞ് ചവിട്ടി, ലൊക്കേഷനിൽ എത്തിയതേ ഓർമ്മയുള്ളു. "ക്ടിൻ..." ചെയിൻ തെറ്റി. ഭൂമിയുടെ ഗുരുത്വാകർഷണബലം എന്റെ നാട്ടിലും നിലവിലുള്ളതുകൊണ്ട് പെഡലുകളിൽ ബാലൻസ് ചെയ്ത് നിന്നിരുന്ന എന്റെ ശരീരത്തെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്കു സർവ്വശക്തിയുമെടുത്ത് ആഞ്ഞൊരു വലി. പക്ഷെ കാലുകൾക്കിടയിൽ പെട്ട സൈക്കിളിന്റെ തണ്ട് എന്നെ ഭൂമീദേവിക്ക് വിട്ടുകൊടുത്തില്ല.കന്യാകുമാരിയിൽ നിന്നുള്ള വേദനയുടെ സിഗ്നൽസ് തലച്ചോറിലെത്തുന്നതിനു മുൻപെ എമർജെൻസി സിറ്റുവേഷൻ മുൻകൂട്ടിക്കണ്ട തലച്ചോർ അലറിക്കരയാനുള്ള മറു സിഗ്നൽ കൊടുത്തു.""അയ്യോ..." എന്നു ഇതുവരെ വിളിക്കാത്ത ഉച്ചത്തിൽ അലറാൻ തോന്നിയെങ്കിലും, ആളെക്കൂട്ടി ഇമേജ് കളയണ്ട എന്നു കരുതി ഉള്ളിൽ നിന്നു വന്ന അലറലിനെ വിഴുങ്ങി.എല്ലാ ബാലൻസും തെറ്റിയ ഞാൻ അയയിൽ തുണി കിടക്കുന്നതുപോലെ സൈക്കിളിൽ തൂങ്ങിക്കിടന്നു. കാൽനിലത്തു കുത്താനുള്ള ശ്രമവും പാഴായപ്പോൾ, അനിവാര്യമായ വീഴ്ചയെ ഞാൻ മനസ്സാൽ വരിച്ചു. സൈക്കിൾ എന്നെയും കൊണ്ട് മണ്ണ് റോഡിന്റെ സൈഡിലേക്കു മറിഞ്ഞു.വേദന കൊണ്ട് പുളയുമ്പോളും മുത്തപ്പനു 5 രൂപ ഓഫർ ചെയ്തത്, ആരും കാണാതെ കാത്തോളണെ എന്നു പ്രാർഥിച്ചുകൊണ്ടായിരുന്നു.വിവാഹപ്പിറ്റേന്ന് രാവിലെ മണിയറയിൽ പുതുമണവാട്ടി തന്റെമേൽ വീണുകിടക്കുന്ന കാന്തന്റെ കൈ നീക്കി എണീറ്റ് പോകുമ്പോലെ, ഞാൻ സൈക്കിളിന്റെ ഹാൻഡിൽ എന്റെ നെഞ്ചത്തുനിന്നും നീക്കി , എണീറ്റ് ട്രൗസറിലും കുപ്പായത്തിലും ശരീരത്തിലും പറ്റിയ മണ്ണ് തട്ടിക്കളഞ്ഞ്‌ അടുത്തുള്ള തെങ്ങിൻ കടയിൽ ചാരി ഇരുന്നു.പത്ത് മിനിറ്റോളം അങ്ങനെ ഇരുന്നപ്പോൾ,കണ്ണിൽ നിന്നു പറന്ന പൊന്നീച്ചകളും തലയിൽ നിന്ന് പറന്ന കിളികളും പറന്ന് ബോറഡിച്ചതുകൊണ്ട് തിരിച്ച് അതാതു സ്ഥാനങ്ങളിൽ വന്നിരുന്നു.

"എന്ത് പറ്റീടാ? വീണൊ? വെല്ലോം പറ്റ്യാ" മൂന്നരയുടെ മാത ബസ്സിന്‌ വന്നിറങ്ങി വീട്ടിലേക്ക് നടക്കുന്ന ജോബി ചേട്ടൻ.

വഴിവക്കിൽ സൈക്കിൾ വിൽക്കാനിരിക്കുന്ന പോലെ ഇരിക്കുന്ന എന്നെക്കണ്ടാൽ "വീണോ" എന്ന ഒരു ചോദ്യത്തിന്റെ ആവശ്യം ഇല്ല.

"ചവിട്ട്യോണ്ടിരുന്നപ്പോൾ ചെയിൻ തെറ്റി, പെട്ടെന്ന് കാലുകുത്ത്യപ്പോ ചെറുതായൊന്ന് ഉളുക്കി" സാഹചര്യത്തെ സാധൂകരിക്കുന്ന ഒരു ഡൈലോഗ് എന്റെ വായിൽ നിന്നു വന്നു.

ജോബിചേട്ടൻ അടുത്തുവന്നിരുന്ന് കാലിൽ പിടിച്ചു തിരിക്കാനും വലിക്കാനും തുടങ്ങിയപ്പോൾ ശരിക്കും എവിടാണു വേദന എന്നു പറയാതിരുന്നതു നന്നായെന്നു തോന്നി.

"ഇപ്പോ എങ്ങനിട്രാ?" തന്റെ ഫിസിയൊതെറാപ്പിയുടെ റിസൾട്ട് അറിയാൻ വേണ്ടി ചോദിച്ചു.

"വേദന്യൊക്കെ കൊറവുണ്ട്, ഇപ്പോ കൊഴപ്പല്ല്യ.." ഞാൻ പതുക്കെ എണീറ്റു.

ജോബിച്ചേട്ടൻ സൈക്കിൾ എടുത്തു സ്റ്റാൻഡിൽ വച്ചു, മരക്കമ്പ് കൊണ്ട് ചങ്ങല വലിച്ചു പൽച്ചക്രത്തിൽ ഇടുന്നതിനിടയിൽ പറഞ്ഞു.

"ഇയിന്റെ ചെയിൻ ഭയങ്കര ലൂസ് ആൺട്ടാ, ആ സഗീറിന്റെ കടേൽ കൊണ്ടോയാ ഇപ്പ ശരിയാക്കിത്തെരും "

"ഉം..." ഞാൻ മൂളി.

"ചവിട്ടാൻ പറ്റിൺലെങ്ങെ, ഞാൻ വീട്ടിക്കൊണ്ട് വിടാം."

"യെയ്, കൊഴപ്പൊന്നൂല്ല്യ" ഞാൻ മറുപടി പറഞ്ഞു.

"സൂഷിച്ചൊക്കെ ചവിട്ട് ട്ടാ" അതും പറഞ്ഞ് പുള്ളി നടന്നകന്നു.


"ഇന്നത്തെക്കൊള്ളതായി.ഇനി നിർത്താം." മനസ്സിൽ പറഞ്ഞുകൊണ്ട് സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി വളച്ചു വീട് ലക്ഷ്യമാക്കി തള്ളി. നേരം 4 മണിയോടടുക്കുന്നു. അമ്പലനടയിൽ പിള്ളെർസും ചേട്ടന്മാരും കളിക്കാനായി വന്നു തുടങ്ങി.അവരുടെ മുന്നിലൂടെ സൈക്കിൾ ഉന്തിയാൽ ലവൻ എവിടെയൊ ഭൂമീചുംബനം നടത്തിയിരിക്കുന്നു എന്നു അവർ ശങ്കിക്കില്ലെ?. എടം കാലിട്ട് ചവിട്ടി അമ്പലനടയെ ലക്ഷ്യമാക്കി നീങ്ങി.

ഉമ്മറത്തു ഇരുന്ന് ചായകുടിയും കടലകൊറിയും എന്ന സ്ഥിരം പരിപാടി പ്രാക്റ്റീസ് ചെയ്യുന്നതിനിടെ റോഡിലൂടെ പോവുന്നവരുടെ സെൻസസ് എടുത്ത് കൊണ്ടിരുന്ന മൈന ചേച്ചി അത്ര നേരം തണ്ടിൻ മുകളിൽ കൂടി സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ഞാൻ വീണ്ടും ഡൗൺഗ്രേഡ് ചെയ്ത് എടം കാലിട്ട് ചവിട്ടുന്നതു കണ്ടപ്പോൾ , "അ.. ഇപ്പൊ വീണ്ടും പഴേപോലെയാണോ ചവിട്ടണേ? മോളീക്കേറാൻ പഠിച്ചതല്ലെ? കൂട്ടുകാരൊക്കെ കാണട്ടെ ചവിട്ടുന്നത്" എന്നൊരു ക്രൂഷ്യൽ കമന്റടിച്ചു.

ഇതു കേട്ടതു ഞാൻ മാത്രമായിരുന്നെങ്കിൽ കേട്ടില്ല എന്ന ഭാവത്തിൽ ഞാൻ പോയേനെ. പക്ഷെ ആ ശനിയാഴ്ച എനിക്കൊരു കണ്ടകശ്ശനി ആയതുകൊണ്ടും, ഞാൻ രാവിലെ കണികണ്ടതു വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണങ്ങൾ നടന്ന ദിവസം ബുഷ് കണി കണ്ട അതേ ആളെ തന്നെ ആയതുകൊണ്ടും മൈന ചേച്ചീടെ വായിലെ കടലകളെ ഡ്രിബിളിങ്ങ് നടത്തി പുറത്തുവന്ന വാക്കുകൾ എന്റെ കസിനായ രാമുട്ടിയുടെ കർണ്ണപടത്തിൽ ചെന്നിടിച്ച് നിന്നു. അവൻ എപ്പോ എന്തു ചെയ്യുമെന്നു അവനു തന്നെ ഒരു പിടിയുമില്ലാത്ത ടൈപ്പാണു. വീട്ടിൽ വന്ന കസിൻസിനേയും കൊണ്ട് അമ്പലനടയിലേക്ക് കളിക്കാൻ ഇറങ്ങിയതായിരുന്നു അവൻ. ആണും പെണ്ണുമടക്കം ഒരു പട തന്നെയുണ്ട് അവന്റെ കൂടെ.

എന്തായാലും എന്റെ വീഴ്ച ലവന്റെ ദൃഷ്ടിയിൽ പെടാതിരുന്നതിനാൽ ഞാൻ സമാധാനിച്ചു.

"മോളീക്കേറി ചവിട്ടടാ.." അവൻ വിളിച്ച് പറഞ്ഞു.

"ഉം..ഇപ്പക്കേറും നോക്കി നിന്നൊ" ഞാൻ മനസ്സിൽ പറഞ്ഞു.ഞാൻ ഒരു ഇന്ത്യ പാക് യുദ്ധം കഴിഞ്ഞുള്ള വരവാണെന്നു അവൻ എങ്ങനെ അറിയാൻ.

"ഒന്നു കേറ്, ഞങ്ങളൊന്നു കാണട്ടെ" ആ പടയിൽ നിന്നൊരു പെൺ ശബ്ദം.

ആരാണെന്ന് നോക്കാനൊന്നും സമയം കിട്ടിയില്ല അതിനുമുമ്പെ എല്ലാവരും കൂടി ആർത്തു വിളിച്ചു കൊണ്ട് എന്റെ സൈക്കിളിനു പിന്നാലെ ഓടി..

"അപ്.. അപ്.. അപ്..കേറെടാ..ആ.. അതു തന്നെ..കമോൺ.."

എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സ്പോർട്സ്മാൻ ഉറക്കത്തിൽ ആരാണു ശല്ല്യപ്പെടുത്തുന്നതെന്നു അറിയാൻ വേണ്ടി കണ്ണ് തുറന്നു. ഇത്രയും കയ്യടിയും പ്രോത്സാഹനവും ഇതിനു മുമ്പ് അവൻ കാണുന്നത് ഒന്നാം ക്ലാസ്സിൽ ഫസ്റ്റ് കിട്ടിയപ്പോൾ സ്കൂൾ അസ്സെംബ്ലിയിൽ വച്ച് സമ്മാനമായ 51 രൂപയും വെള്ളം കുടിക്കാനുള്ള സ്റ്റീൽഗ്ളാസ്സും വാങ്ങാനായി ഹെഡ്മിസ്ട്രസിന്റെ അടുത്തേക്കു നടക്കുമ്പോളായിരുന്നു.സടകുടഞ്ഞെഴുന്നേറ്റ സ്പോർട്സ്മാനെ ഉറക്കാൻ ഞാൻ വിഫലശ്രമം നടത്തി.ആത്മാഭിമാനവും ഭയവും ത്രാസിൽ വച്ചപ്പോൾ ഭയം കുറച്ച് പൊങ്ങിയിരുന്നു.
എന്റെ സൈക്കിളിനു പുറകിലെ കോലാഹലം അമ്പലനടയിൽ ഉണ്ടായിരുന്ന കൂട്ടുകാരും ബാക്കി ചില്ലറ പിള്ളേരും ഏറ്റു പിടിച്ചു.ഞാൻ അണ്ടർ പ്രഷർ. വീഴ്ചയിൽ ഫ്രീസ് ആയിപ്പോയ ആത്മവിശ്വാസം മെൽറ്റ് ആവാൻ തുടങ്ങിയിരിക്കുന്നു.പ്രോത്സാഹനങ്ങളുടെ ഉശ്ശിരു കൂടി വരുന്നു. കാലുകളിൽ രക്തയോട്ടം സ്പീഡിലായി."മോളീൽ കേറണൊ.." എന്നു ശങ്കിച്ച എന്റെ മനസ്സിന്റെ പാതിയോട് മറുപാതി "മോളീൽ കേറി കാണീച്ചു കൊടുക്കെട " എന്നലറി. ഇത്രയും ഓഡിയൻസ് സപ്പോർട്ട് കിട്ടിയിട്ടും കേറാതിരുന്നാൽ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവരുടെ മനസ്സിലുള്ള എന്റെ താരപരിവേഷം തകരില്ലെ? അവർ കൂക്കി വിളിക്കില്ലേ?.

പഴയ പ്ലാൻ വീണ്ടും നടപ്പാക്കുക തന്നെ.അവധിക്ക് വന്ന പട്ടാളക്കാരനെ ഉടൻ തന്നെ അതിർത്തിയിലേക്കു വിളിച്ച അവസ്ഥ.വരുന്നതുവരട്ടെ. ഇനിയെന്നെങ്കിലും ഞാൻ തണ്ടിനു മോളിൽക്കൂടെ കാലിട്ട് സൈക്കിൾ ചവിട്ടിയാലും , സീറ്റിൽ കയറി ഇരുന്നാലും ഇത്രെം ഗ്രൌണ്ട് സപ്പോർട്ട് കിട്ടില്ല. കയറി കാണിച്ച് കൊടുക്കുക തന്നെ.

"അപ്.. അപ്.. കമോൺ.. കമോൺ" അമ്പലനട മൊത്തം ആർത്തു വിളിക്കുന്നു.

ഇടതുഭാഗത്തെ പെഡൽ കറങ്ങി മോളിൽ വന്നതും വലതുകാലെടുത്ത് തണ്ടിനുമുകളിലൂടെ അതിവേഗത്തിൽ വലതു പെഡലിൽ.

"യേ................................"
അവസാനപന്തിൽ സിക്സർ അടിച്ച് ടീമിനെ ജയിപ്പിച്ച യുവരാജ് സിങ്ങിനെ പോലെ ഞാൻ അലറി. കൂടെ അമ്പലനടയും.

ആ ആവേശത്തിനിടയിൽ എപ്പോളോ, ഉയർന്ന് വന്ന് പെഡലിൽ ചവിട്ടി ഞാൻ സീറ്റിൽ കയറിയിരുന്നു.അണ്ണാൻ ആനപ്പുറത്തിരിക്കുന്നപോലെ ഞാൻ അമ്പലനടയിലെ ചീള്‌ പിള്ളേരുടെ മുമ്പിൽ സൈക്കിളിന്റെ സീറ്റിൽ പ്രൗഢഗംഭീരനായി ഇരുന്നു.

അധികം മുന്നോട്ട് പോയില്ല. വീണ്ടും ആ വൃത്തികെട്ട ശബ്ദം " ക്ടിൻ ".. ചെയിൻ വീണ്ടും തെറ്റി.
തെങ്ങ്കയറ്റമത്സരത്തിനു തെങ്ങിന്റെ മണ്ടേൽ കയറിയിട്ട് ഇറങ്ങാൻ പറ്റാത്തവനെ പോലെയായി എന്റെ അവസ്ഥ.ബഹളത്തിനിടയിൽ ചെയിൻ തെറ്റിയതു ഞാൻ മാത്രമെ അറിഞ്ഞുള്ളു. ബാക്കിയുള്ളവർ ആർപ്പ് വിളിച്ചു കൊണ്ട് എന്നെ ഓവർടേക്‌ ചെയ്ത് കളി നടക്കുന്ന ഭാഗത്തോട്ട് ഓടി. അവർക്കിതൊന്നും അറിയണ്ട കാര്യം ഇല്ലല്ലൊ.സീറ്റിൽ നിന്നിറങ്ങാനായി ഞാൻ പെഡലുകളെ നോക്കി .ഫ്രീ ആയി കറങ്ങുന്ന പെഡലുകളെ വിശ്വസിക്കരുതെന്നു കന്യാകുമാരിയിൽ നിന്നും ആരൊ വിളിച്ചു പറയുന്നത് കേട്ടു.അനുഭവം ഗുരു.അതുകൊണ്ട് അതിൽ ചവിട്ടി ഇറങ്ങാനുള്ള റിസ്ക് എടുക്കണ്ട.ഇപ്പോൾ ഒരു വീഴ്ച വീണാൽ, സ്റ്റേജിൽ നിന്നു കയ്യുയർത്തി ആരാധക വൃന്ദങ്ങളെ അഭിസംബോധന ചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ മുണ്ട് അഴിഞ്ഞു പോവുന്ന പോലെയായിരിക്കും എന്നുള്ളതുകൊണ്ട് അതൊഴിവാക്കിയെ പറ്റൂ.


മദം പൊട്ടിയ ആനയുടെ പുറത്തിരിക്കുന്ന പാപ്പാൻ ജീവൻ രക്ഷിക്കാനായി ഉയരമുള്ള മതിൽ, ചാഞ്ഞ് നിൽക്കുന്ന കൊമ്പ് എന്നീ സേഫ്റ്റി ഐറ്റംസ് നോക്കുന്നതു പോലെ അടുത്തെവിടെയെങ്കിലും എന്തെങ്കിലും ഹോപ് ഉണ്ടോ സ്കാൻ ചെയ്തു നോക്കി. അമ്പലനടയിലെ സ്റ്റേജ്, രാമുട്ടിയുടെ വേലിപ്പടിയോട് ചേർന്നു നിൽക്കുന്ന ഒരു കുഞ്ഞി തെങ്ങ് ഇതു രണ്ടും മാത്രമേ സ്കാനിങ്ങിൽ പെട്ടുള്ളു. മരം വച്ച് പിടിപ്പിക്കണമെന്ന് പറയുന്നതിന്റെ ഇമ്പോർട്ടൻസ് അന്ന് മനസ്സിലായി. സ്റ്റേജ് വരെ പോവാനുള്ള ഇന്ധനം ഈ വണ്ടിയിലുണ്ടാവില്ല.തെങ്ങ് വരെ പോവാനുള്ള ആമ്പിയർ കാണുമെന്നു സൈക്കിളിന്റെ കറന്റ് വേലോസിറ്റിയിൽ നിന്നും ഒരു വൈൽഡ് ഗസ് ചെയ്തു.

"മുത്തപ്പാ, കാശിനു നല്ല ബുദ്ധിമുട്ടാണല്ലേ" പ്ലാൻ പൊട്ടാതിരിക്കാനായി, ഇതു വരെ മുത്തപ്പനു ഓഫർ ചെയ്ത 6 രൂപ 10 രൂപയാക്കി ഇങ്ക്രിമെന്റ് കൊടുക്കുമ്പോൾ മനസ്സിൽ പറഞ്ഞു.

സന്ധ്യക്ക് കൂട്ടിൽ കേറ്റുമ്പൊ കോഴികൾ നടക്കുന്ന ഒരു" വേണം .. വേണ്ട " സ്പീഡിൽ സൈക്കിൾ മുമ്പോട്ട് നീങ്ങി. ഇപ്പോ അധികം പേരും എന്നെ ശ്രദ്ധിക്കുന്നില്ല. പക്ഷെ ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ എല്ലാവരും വീണ്ടും ശ്രദ്ധിക്കും.

ഡെസ്റ്റിനേഷൻ പോയന്റ് ആയ തെങ്ങ് അടുത്തടുത്ത് വരുന്നു.

"യെസ് ദിസ് ഈസ് ദ ടൈം, ഡൂ ഇറ്റ്." മനസ്സ് അലറി.

ഓട്ടം നിൽക്കാറായ സൈക്കിളിൽ ഇരുന്നുകൊണ്ട് , രണ്ട് കൈയ്യും നീട്ടി, കാമുകൻ കാമുകിയെ കെട്ടിപ്പിടിക്കുന്ന പോലെ തെങ്ങിനെ വാരി പുണർന്നു.


പക്ഷെ തെങ്ങ് അതിന്റെ തനി കൊണം കാണിച്ചു. പ്രാണനാഥന്റെ കൈയ്യിൽ നിന്നു വഴുതിമാറുന്ന സ്ഥിരം പരിപാടി.

എന്തിനു പറയണം - എന്റെ ടാർജറ്റ് മിസ് ആയി.

അനിൽകുംബ്ലെ ഡൈവിങ്ങ് കാച്ച് എടുക്കാൻ പോകുന്നതു പോലെ രണ്ട് കൈയ്യും നീട്ടിപിടിച്ച് നേരെ രാമുട്ടിയുടെ വേലിയോട് ചേർന്നുള്ള തോട്ടിലേക്ക്.

"ദേ..പോണടാ.... മൊതല്‌" രാമുട്ടി അലറുന്നത് കേട്ടു.

" മുത്തുഗവു" എന്ന വാക്കിന്റെ അർത്ഥം പുടികിട്ടിയ ലാലേട്ടൻ, "ദിപ്പൊ ശരിയാക്കിത്തരാടീ" എന്നും പറഞ്ഞോണ്ട് പാഞ്ഞ് വന്ന ആക്രാന്തത്തിൽ കാർത്തുമ്പിയേയും കൊണ്ട് പോഴേൽ വീണില്ലെ!.. ഏതാണ്ട് അതുപോലെ സൈക്കിൾ എന്നെയുംകൊണ്ട് തോട്ടിലേക്ക് വീണു.അവിടെ അങ്ങനെ ഒരു തോടിന്റെ ആവശ്യമില്ലായിരുന്നെന്ന് എനിക്ക് തോന്നി. ഇപ്പോളും തോന്നുന്നു.

അരക്കൊപ്പം വെള്ളമേ തോട്ടിൽ ഉണ്ടായിരുന്നുള്ളൂ.ഭാഗ്യം.

ഡിസ്കവറി ചാനലിൽ കാമറ വെള്ളത്തിനടിയിൽ നിന്നു പൊങ്ങി വരുന്നതുപോലെ എന്റെ സൈറ്റ് ഓഫ് വിഷൻ ജലോപരിതലത്തിലേക്ക് വന്നു. തോട്ടിൽ പൊങ്ങിക്കിടന്ന ഒരു മാക്രി" നിന്നെക്കൊണ്ടാവുന്ന പണിക്കു പോയാപോരെ" എന്ന പുജ്ഞ ഭാവത്തിൽ എന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്തില്ല.

സൈക്കിൾ മുഴുവനായും തോട്ടിൽ വീണിട്ടുണ്ടായിരുന്നില്ല.ട്രഞ്ചിൽ നിന്നും എത്തി നോക്കുന്ന പട്ടാളക്കാരനെ പോലെ ഞാൻ തോട്ടിൽ നിന്നെഴുന്നേറ്റ് അമ്പലനടയിലേക്കു നോക്കിയപ്പോള്‍ രാമുട്ടി ചിരിച്ചിട്ട് ശ്വാസംകിട്ടാതെ ബുദ്ധിമുട്ടുന്നതുകണ്ടു.സാമദ്രോഹി!! അമ്പലനടയിൽ ഉണ്ടായിരുന്ന ചേട്ടന്മാർ ഓടിവരുന്നതു കണ്ടു.തിലകൻ ചേട്ടൻ എന്നെ തൂക്കിയെടുത്ത് കൊണ്ട് ചോദിച്ചു.
" വല്ലോം പറ്റ്യാ.."

ഇത്രേം സംഭവിച്ചിട്ടും കമാ എന്നൊരക്ഷരം മിണ്ടാതിരുന്ന ഞാൻ "യെയ് .ഒന്നും പറ്റീല്ല" എന്നു മാത്രം മറുപടി പറഞ്ഞു.

തിലകൻ ചേട്ടൻ എന്നെ കൊണ്ടുപോയ് സ്റ്റേജിൽ പ്രതിഷ്ഠിച്ചു. ഞാൻ വിളിച്ചു കൂട്ടിയ പ്രസ് മീറ്റ് പോലെ അമ്പലനടയിലെ എല്ലാവരും എന്റെ മുമ്പിൽ ആകാംഷാഭരിതരായി നിൽക്കുന്നതു കണ്ടു.

"കൊഴപ്പോന്നൂല്ല്യല്ലൊ?" തിലകൻ ചേട്ടൻ ഒന്നു കൂടി ഉറപ്പുവരുത്താന്‍ ചോദിച്ചു.

"യെയ്" ഞാൻ പറഞ്ഞു.

"മോനിന്നു നല്ല ദെവ്സം അല്ലല്ലൊ, വൈദ്യർടെ പടിക്കലും വീഴ്ണ് കണ്ടല്ലൊ" ഓലമടലും തലയിൽ വച്ച് കൊണ്ട് വീട്ടിലേക്ക് നടക്കുന്ന അയ്യ ചേച്ചിക്ക് ഇതു പറയണ്ട വല്ല കാര്യവും ഉണ്ടോ?

രാമുട്ടിക്കു വിശ്വാസമായില്ല" അവിടേം വീണൊ?"

അയ്യ ചേച്ചി എല്ലാവരുടെം സംശയം ക്ലിയർ ചെയ്തു. " ആന്ന്. ഞാൻ വൈദ്യർടെ പറമ്പീ നിക്കുമ്പൊ,അവ്ടെം വീഴ്ണ കണ്ട്"

"യെയ് അവിടെ ഞാൻ വീണതല്ല സൈക്കിൾ നിർത്തീതാ"

അവർ കാര്യങ്ങൾ കൺഫേം ചെയ്യുന്നതിനു മുമ്പ് ഞാൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചു.

"ഇങ്ങനീം സൈക്കിൾ നിർത്താമ്പറ്റോ" ചിരിച്ച് കൊണ്ട് അയ്യ ചേച്ചി.

ആ ചിരി അമ്പലനട മൊത്തം പടർന്നു. എനിക്ക് അടുത്ത നുണപറയാനുള്ള സാവകാശം അവർ തന്നില്ല.

എനിക്കും ചിരി വന്നു. അതുപോലെ ഒരു ചിരി ഞാൻ പിന്നെ ജീവിത്തിൽ ചിരിച്ചിട്ടില്ല.

വാൽ : ഇനി മുത്തപ്പനുമായുള്ള ഡീൽ - ഞാൻ അന്നു സമർപ്പിച്ച നിവേദനങ്ങൾ പുള്ളി തള്ളിക്കളഞ്ഞെങ്കിലും, വീഴ്ചകളിൽ ഒരു പോറൽ പോലും ഏല്പ്പിക്കാതെ കാത്തു. പിന്നെയും ഇതുപോലെ ആൾക്കാരുടെ മുന്നിൽ വടിയാവുന്ന കൊറേ സംഭവങ്ങളിൽ പിടിച്ചിട്ടു.അതൊക്കെ മുത്തപ്പന്റെ ഒരു തമാശ. അതോണ്ടാവാം ഇങ്ങനെ നിങ്ങൾടെ മുന്നിൽ ചളിപ്പു പറയാനുള്ള ധൈര്യം കിട്ടിയത്. എന്നും പുള്ളി എന്റെ കൂടെ ഉണ്ടേ.

14 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്സസ്സസ് പ്സസ്സസ്.... ആദ്യത്തെ കതിനാ എന്‍റെ വക. സോറി, ഇത്തിരി നനഞ്ഞുപോയി... ബിമലെ നീ ഇതില്‍ കലക്കും ഗഡി... നന്നായിട്ടുണ്ടേ

    ReplyDelete
  3. ഹ..ഹ..ഹ...കലക്കന്‍ പോസ്റ്റ്‌.....
    മുത്തപ്പന്‍ എപ്പോഴം കൂടെ ഉണ്ടാവട്ടെ.

    ReplyDelete
  4. ഹ.. ഹ .. കലക്കി ബിമലെ, കുറെ ചിരിച്ചു . അടുത്തത് പെട്ടെന്ന് പോരട്ടെ.

    പിന്നെ നമ്മള്‍ ബൈക്കില്‍ നിന്ന് വീണത്‌ ഓര്‍ത്തു പോയ് :)

    ReplyDelete
  5. ബിമല്‍, വളരെ നല്ല പ്രയോഗങ്ങള്‍..കിടിലന്‍ പോസ്റ്റ്‌..
    ഒരാള്‍ക്ക്‌ ചിരിക്കാന്‍ ഉള്ള വകയുണ്ട്. വീണ്ടും വീണ്ടും പോസ്ടാന്‍ മറക്കണ്ട.

    ReplyDelete
  6. മാഷെ, ബ്ലോഗ്‌ ഇടക്കൊക്കെ ചിരിപ്പിച്ചു! എങ്കിലും നീളം അല്പം കുറച്ചിരുന്നെങ്കില്‍ നന്നായിരുന്നു പലസ്ഥലത്തും വലിച്ചു നീട്ടിയ ഒരു പ്രതീതി

    ReplyDelete
  7. Adipoli mone... kidilan... effective use of english words in a malayalam blog... not only just words, latest technologies and incidents... :) vaayichu chirichu poi... though it was a natural incident in almost everyone's life, u presented it well... kidu... keep going... one suggestion... select a better malayalam font... i couldnt read "n" and "il" in malayalam... guess cheyyuvarunnu... :) chirippikkan iniyum varte postukal... :) all the best...

    ReplyDelete
  8. Kalakeettundu tta...

    Chirippiykkaan Ulla knack sariykkum eduthu upayogichiriykkunu...

    Ramuttyde Entry kalakki...
    Mainaye avatharippichathu Award padangalile Aaltharayile Vrudhante pole aayippoyi...
    Spontaneous appearance of JOBY was good...
    And the Suspense Character Ayya...Just from You only I came to know that it was Ayyapennu

    Better to explain the Landmarjks/geography of the locale as it won't be familier for newcomers to Ambalanada.
    (Or give a google maps Link!)

    Expecting more of these rib tickling funny stuff in the same locations
    Keep Going!

    ReplyDelete
  9. “അനിൽകുംബ്ലെ ഡൈവിങ്ങ് കാച്ച് എടുക്കാൻ പോകുന്നതു പോലെ ..”

    കലക്കൻ പ്രയോഗം!

    (ഒരു കോമളൻ ഉണ്ണിമേരിയെ ഓടിച്ച കഥ ഞാനും എഴുതീട്ടുണ്ട്. ഒന്നു നോക്കണേ!)

    ReplyDelete
  10. കിടിലന്‍ പ്രയോഗങ്ങള്‍.. നവ്വ്യമായ വാചക കസര്‍ത്ത്.. ഇനിയും ഇതേ പോലെ നല്ല നല്ല പോസ്റ്റ്‌ പ്രതീക്ഷികുന്നു.

    ReplyDelete
  11. നല്ല പോസ്റ്റുകള്‍...
    ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  12. നല്ല രസമായിരുന്നു വായിക്കാൻ.നീളം കൂടിയതിന്റെ മടുപ്പേ ഇല്ലാത്ത ഉഗ്രൻ സാധനം.

    ReplyDelete

ഒന്നും പറയാനില്ലെ?