Monday, May 3, 2010

പരാഡോക്സറസ് ഹെർമാഫ്രോഡിറ്റസ്

"പരാഡോക്സറസ് ഹെർമാഫ്രോഡിറ്റസ്"

കണ്ടിട്ടുണ്ടോ ഈ സാധനത്തെ?

പേരുകേട്ട് കണ്ണ് തള്ളണ്ട. മരപ്പട്ടി , മരനായ് എന്നൊക്കെ പറയും.

തകരംകുന്നത്ത് അമ്പലത്തിന്റെ, അതായത് ഞങ്ങളുടെ കുടുംബക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുന്ന ഇലഞ്ഞിയിൽ മരപ്പട്ടികളുടെ ഒരു ഹൗസിങ്ങ് കോളനി തന്നെ ഉണ്ടായിരുന്നു. മലയാളമാസം ഒന്നാം തീയതി രാത്രി അമ്പലത്തിലെ പായസം തിന്നാൻ പോവുമ്പോൾ (വിശേഷാൽ പൂജക്കു പോവുമ്പോൾ, തൊഴാൻ പോവുമ്പോൾ എന്നൊക്കെ പറഞ്ഞാൽ ദൈവകോപം ഉണ്ടാവും അതോണ്ടാണ്‌ സത്യം പറഞ്ഞതു) ഇലഞ്ഞിമരത്തിന്റെ ചില്ലകളിൽ കലപില ശബ്ദം ഉണ്ടാക്കി പാഞ്ഞ് നടക്കുന്ന മരപ്പട്ടികളെ പേടിയോടെയാണ്‌ ഓർക്കാറുള്ളത്. ഈ പറയുന്ന സാധനത്തെ രാത്രിയിൽ മാത്രമെ കാണാൻ പറ്റൂ. രാത്രിയിൽ ആണ്‌ സഞ്ചാരവും ഇരപിടുത്തവും.ആ പ്രദേശങ്ങളിലെ കോഴിമോഷണക്കേസുകളിലെ ദ മോസ്റ്റ് വാണ്ടട് ക്രിമിനൽ.

കുട്ടിക്കാലത്ത്, ഇരുട്ട് വീണാൽ എനിക്ക്‌ വീടിനു മുറ്റത്ത് ഒന്നു മൂത്രമൊഴിക്കാൻ ഇറങ്ങണമെങ്കിൽ പോലും അഛനോ അമ്മയൊ ടോർച്ചുമായി പിന്നിൽ വേണം.ഇവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ചെറിയൊരു ഇലയനക്കമൊ മറ്റൊ കേട്ടാൽ ബാക്കി പിന്നെയൊഴിക്കാം എന്നു കരുതി പറന്ന് വീട്ടിക്കേറും.വെറുതെ റിസ്ക് എടുക്കണ്ടല്ലൊ?

അങ്ങനെയുള്ള ഞാനും മരപ്പട്ടിയും മീറ്റ് ചെയ്യാൻ ചാൻസേ ഇല്ല. ഒരിക്കൽ ഞങ്ങളുടെ വീട്ടുകാരും വെല്ലിഛന്റെ വീട്ടുകാരും ത്രിശൂർ മൃഗശാല, പൂരം എക്സിബിഷൻ എന്നിവ കാണാൻ പോയപ്പോളായിരുന്നു ഈ സംഭവത്തെ ഞാൻ ആദ്യം കാണുന്നതു. പൂച്ചയുടെ വലിപ്പത്തിൽ ഒരു ജന്തു. നീണ്ട വാലിൽ നീളൻ രോമങ്ങൾ.എലിയുടെ ഛായ. ഉണ്ടക്കണ്ണുകൾ.പകൽ കണ്ടാലും ചെറിയ പേടി ഒക്കെ തോന്നും.

പിന്നേതോ വേനൽക്കാല രാത്രിയിൽ ചുള്ളൻ ഞങ്ങളുടെ വീടിന്റെ കുളിമുറിയുടെ മുകളിൽ അടയിരുന്ന കോഴിയെ പിടിക്കാൻ വന്നപ്പോൾ, ഇളയഛൻ അടിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ എന്നെ പേടിപ്പിച്ച രണ്ട് രക്തകണ്ണുകൾ ഞാൻ കണ്ടിരുന്നു.അന്നു കിടക്കാൻ നേരത്തു ഞാൻ അനിയനെ ഒറ്റക്കാക്കി അമ്മേടേം അഛന്റേം കൂടെ കിടന്നൂന്നൊ , ഉറക്കത്തിൽ നിലവിളിച്ചൂന്നൊ ഒക്കെ അമ്മ ചുമ്മാ കഥയടിച്ചിറക്കി. അമ്മേടെ ഒരു കാര്യം. ല്ലെ!

ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു ദിവസം രാവിലെ ഏകദേശം ഏഴര ആയിക്കാണും."ടാ.. എണീക്കെട.മരപ്പട്ടി" എന്നു അമ്മയുടെ വാണിങ്ങ് കേട്ടുകൊണ്ടാണ്‌ ഉണർന്നതു.അമ്മ ഇത്ര വയലന്റ് ആവണമെങ്കിൽ ഞാൻ അത്രേം ലേറ്റ് ആയികാണണം എന്നു മനസ്സിലാക്കിക്കൊണ്ട് ചാടി എഴുന്നേറ്റു. അടുത്ത് കിടക്കുന്ന അനിയനെ നോക്കി. അവനില്ല, നേരത്തെ എണീറ്റിരിക്കുന്നു. അപ്പൊ ഇന്നത്തെ അടി ഷെയർ ചെയ്യാൻ ആരുമില്ല. എന്തും വരട്ടെ എന്നു കരുതി മുറിക്കു പുറത്തിറങ്ങി.

പാമ്പിനെ തല്ലിക്കൊല്ലാൻ അഛൻ ആരോടൊ പറഞ്ഞ് സംഘടിപ്പിച്ച ഒന്നര മീറ്ററോളം നീളവും അതിനൊത്ത തടിയും ഉള്ള വടിയും എടുത്ത് അമ്മ പാഞ്ഞ് വരുന്നു.

"തല്ലരുത്..നാളെത്തൊട്ട് കാലത്ത് ആറ് മണിക്കെണീറ്റോളാം." അമ്മയുടെ ഏത് ആക്രമണവും തടയാൻ കുങ്ഫൂ വിലെ ഡിഫൻസീവ് സ്റ്റൈലിൽ നിന്നുകൊണ്ട് പറഞ്ഞു.

അമ്മ ചിരിച്ച് കൊണ്ട് " ഇത് നിന്‌ക്കുള്ളതല്ല, കെഴക്കേപ്രത്ത് ഇല്ലിപ്പട്ട്ളുമ്മെ ഒരു മരപ്പട്ടി, കൊറെ ആളോള്‌ കൂടീട്ട്ണ്ട്.നീ വടി അഛനു കൊണ്ട് കൊടുത്തേ."

അമ്മേടെ കയ്യിൽ നിന്നും ബാറ്റൺ വേടിച്ച് ഞാൻ വീടിനുപുറത്തേക്ക് പാഞ്ഞു.

ഞാൻ നോക്കുമ്പോ, ഇല്ലിപ്പട്ട്ളിനു ചുറ്റും കുറെപ്പേർ വളഞ്ഞു നിൽക്കുന്നു. വീട്ടിലെ പട്ടി റ്റോമി ആ മുളങ്കൂട്ടത്തിലേക്കു നോക്കി കുരക്കുന്നുമുണ്ട്. പൊതുവെ സൈലന്റ് ആയ ലവൻ ഇങ്ങനെ ഓണത്തിനും വിഷുവിനും ഒക്കെയാണ്‌ ഇവൻ കുരച്ചു കേൾക്കാറുള്ളത്.

"ഇവനാണ്‌ കണ്ടത്.പിന്നെ കൊരച്ച് ആളെക്കൂട്ടി" അനിയൻ എല്ലാവരോടും പറയുന്നുണ്ടായിരുന്നു.

ക്ലൈന്റ് അപ്രിസിയേഷൻ കിട്ടിയ ഐ ടി പ്രൊഫഷണലിനെ പോലെ "താങ്ക്യൂ.. താങ്ക്യൂ" എന്ന മുഖഭാവത്തോടെ റ്റോമി എല്ലാവരുടെയും മുഖത്തേക്ക് നോക്കുകയും, ക്രെഡിറ്റ് ഒന്നു കൂടെ ഉറപ്പിക്കാനെന്നപോലെ ഇടക്കിടക്ക് മുളങ്കൂട്ടത്തിനിടയിലേക്കു നോക്കി കുരക്കുകയും ചെയ്തു.

"ഇതിലേതാ വടി?" അഛനു വടി കൈമാറുന്നതിനിടയിൽ കുട്ടേട്ടന്റെ കമന്റ്.

എനിക്കതത്ര ഇഷ്ട്ടപ്പെട്ടില്ല , പിന്നെ പോട്ടെ, ചേട്ടനല്ലെ. പുള്ളിയെയും കുറ്റം പറയാൻ പറ്റില്ല. ഞാൻ ആ വടികൊണ്ട് വരുന്നതു കണ്ടാൽ രണ്ടു വടികൾ വരുന്നതായേ തോന്നു.

തൊട്ടടുത്തുള്ള അലക്കുകല്ലിൽ കേറി നിന്ന്, ഞാൻ മുളങ്കൂട്ടിലേക്ക് നോക്കി. ദോ..ഇരിക്കുന്നു നമ്മുടെ ടീം. ഇന്നലെ അടിച്ചതിന്റെ കെട്ട് വിടാത്തതുകൊണ്ടാവും പുള്ളിക്ക് കാര്യത്തിന്റെ സീരിയസ്നസ് പിടികിട്ടിയില്ല. ബീച്ചിൽ കിടക്കുന്ന സ്റ്റൈലിൽ കാലിന്മേൽ കാൽ കയറ്റി വച്ച് കൈ പിന്നീക്കെട്ടി ഒരു മൊട റോളിൽ സായ്പന്മാർ ലോക്കൽസിനെ നോക്കുമ്പോലെ ഞങ്ങളെയൊക്കെ നോക്കിക്കൊണ്ട് ഇരിപ്പുണ്ട്.

ആട് റെജി, ചേട്ടൻ കാദർക്ക തുടങ്ങിയ സ്ഥലത്തെ പ്രധാന ഇറച്ചിവെട്ടുകാരൊക്കെ അവിടുണ്ട്.

"പിടിച്ച് കൂട്ടാൻ വെക്കാം, നല്ല ടേസ്റ്റാണ്‌." ആട് റെജി

എന്തിനും യെസ് മൂളുന്ന രവിയേട്ടൻ ഇതിനും മൂളി ഒന്ന്‌.

പിന്നെ എല്ലാം ശടപടേന്ന്, മുളങ്കാടിനെ കുട്ടേട്ടൻ , രവിയേട്ടൻ , കാദർക്ക, പെട ബിജു കുട്ടേട്ടൻ , ഉണ്ണിച്ചേട്ടൻ അങ്ങനെ ഒരു ചെറിയ ആംഡ് ഫോഴ്സ് വളഞ്ഞു. ഒരു ചെറിയ പട്ടവടിയെടുത്തു ഞാനും.ചുമ്മ .. വെർതെ.. ആരെങ്കിലും തല്ലികൊന്നതിനു ശേഷം ഒരടി അടിച്ചിട്ട്, ഞാനും കൂടിയാണ്‌ മരപ്പട്ടിയെ പിടിച്ചതെന്ന് സ്കൂളിൽ പോയി പറയാൻ.

അഛൻ പതുക്കെ വടി ഇല്ലിപ്പ്ട്ട്ളിന്റെ ഇടയിലൂടെ ഇട്ട് ഒരു കുത്ത്. ഇഷ്ടനു കുത്തുകൊണ്ടില്ലെങ്കിലും, പലിശക്കാരെ കണ്ട കടക്കാരനെപോലെ വലിഞ്ഞ് പതുക്കെ മുകളിലേക്ക് കേറിത്തുടങ്ങി.മുളങ്കാടിനോട് ചേർന്ന് നിന്ന തെങ്ങിൽക്കേറി നേരെ മേൽപ്പോട്ട്. തെങ്ങിന്റെ മണ്ടയിൽ കയറിയിരുന്ന് വെള്ളപ്പൊക്കസമയത്ത് ഹെലികോപ്റ്ററിൽ നിന്ന് എറിയുന്ന ഫുഡ്‌പാക്ക് നോക്കിനിൽക്കുന്നപോലെ നിൽക്കുന്ന പത്തുപതിനാറെണ്ണത്തിനെ നോക്കി കൊഞ്ഞനം കുത്തി.

ഇതുകണ്ട കലികയറിയ കാദർക്ക ഇന്നിവനെ തിന്നിട്ടേ ഉള്ളു എന്നും പറഞ്ഞു ആവേശം കേറി വെട്ടുകത്തി മുണ്ടിന്റെടേൽ തിരുകി തെങ്ങു കയറ്റം തുടങ്ങി.

കാദർക്ക തെങ്ങിന്റെ ടോപ്പിൽ എത്താനെടുക്കുന്ന ഗ്യാപ്പിൽ , ആട് റെജി ആംഡ് ഫോഴ്സിനെ പൊസിഷൻ ചെയ്തു ഇൻസ്ട്രകഷൻസ് കൊടുത്തു " വെട്ട് കൊണ്ടില്ലെങ്ങ അവൻ ചാടും, അടുത്ത് ആകെയുള്ളത്, ഇല്ലിയാണ്‌, അതിലേക്ക് ചാടാൻ ചാൻസ് ഇല്ല, പിന്നെ നെലത്ത് വീണ്‌ കഴിഞ്ഞാൽ അവൻ ഒരു മിനിറ്റോളം അവൻ അവടെത്തന്നെ കെടക്കും, അപ്പൊ നോക്കിയടിച്ചാൽ മതി" തന്റെ എക്സ്പീരിയൻസ് കമാൻഡോസിനു പകർന്നു കൊടുത്തുകൊടുത്തു.

"ദേ വരുന്നെട" എന്നുള്ള കാദർക്കായുടെ അകറൽ കേട്ട് കാദർക്കായണോ അതൊ മരപ്പട്ടിയാണോ മോളീന്നു വരുന്നെ എന്നു എല്ലാവരും നോക്കി. ഭാഗ്യം.മരപ്പട്ടി തന്നെ.

"പധക്.." രവിയേട്ടന്‌ അടിക്കാൻ പാകത്തിൽ പ്ലേറ്റിൽ കൊണ്ട് വച്ച പോലെ 'വുഡൻഡോഗ് 'പൂഴി മണ്ണിൽ കമന്നടിച്ച് വീണു.

ഓങ്ങി പിടിച്ച വടിയുമായി നിൽക്കുന്ന രവിയേട്ടൻ ടാബ്ലോ ആയിതന്നെ നിൽക്കുകയാണ്‌. ആകാംഷാഭരിതരായി ഞങ്ങളെല്ലാവരും." തല്ലുന്നില്ലേ " എന്ന ഭാവത്തിൽ തലപൊക്കി നോക്കി മരപ്പട്ടിയും.

അടുത്ത സെക്കൻഡിൽ ഇതു തന്നെ തക്കം എന്നു കരുതി മരപ്പട്ടി എഴുന്നേറ്റ് ഇലഞ്ഞി ലക്ഷ്യമാക്കി വടക്കോട്ട് ഒരോട്ടം. പിന്നാലെ അതു വരെ സ്റ്റിൽ ആയി നിന്ന രവിയേട്ടനും പരിവാരങ്ങളും ഞാനും.

"ടാ മണ്ടകുണാപ്പൻ റെജി , സാനം ഒര്‌ മിൻറ്റ് പോയിട്ട് അര സെക്കൻഡ് പോലും കെടന്നില്ല അവടെ" ഓടുന്നതിനിടയിൽ രവിയേട്ടൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

അപ്പോ അതാണ്‌ രവിയേട്ടൻ സ്റ്റാച്ച്യൂ ആയി നിൽകാനുള്ള കാരണം.ആട് റെജി ഇതു കേട്ടില്ല എന്ന വ്യാജേന "കോൺസൻട്രേറ്റ് ഓൺ മരപ്പട്ടി എന്ന തത്വത്തിൽ വിശ്വസിച്ച് കൊണ്ട് പായുകയായിരുന്നു.

പെട്ടെന്നാണ്‌ അതു സംഭവിച്ചത്.

വേലിക്കിടയിൽ നിന്ന് ഒരിത്തിരി പുറത്തേക്ക് തള്ളി നിന്നിരുന്ന ശീമക്കൊന്നയുടെ കമ്പിന്‌ തോന്നിയ ഒരു കുസൃതി. മരപ്പട്ടിയുടെ കഴുത്ത് മാത്രം ലക്ഷ്യമാക്കി പെടച്ചു വന്ന രവിയേട്ടന്റെ മുണ്ടിൻ തലപ്പ് മരക്കമ്പിൽ കുരുങ്ങി.

ചരടിൽ നിന്ന് റിലീസ് ആയ പമ്പരം പോലെ രവിയേട്ടൻ മുണ്ടിൽ നിന്നും റിലീസ് ആയി രണ്ട് കറക്കം കറങ്ങി നിന്നു.ജട്ടിയുമിട്ട് കുന്തവും പിടിച്ച് ഏതാണ്ട് ഒരു ഗ്രീക്ക് ദേവന്റെ റോളിൽ നിൽക്കുന്ന രവിയേട്ടനെ കണ്ട് ഞങ്ങളെല്ലാവരും അന്തംവിട്ടു.

രവിയേട്ടൻ 2 സെക്കൻഡ് നേരത്തേക്ക് മുന്നോട്ടും പിന്നോട്ടും നോക്കി " മുണ്ട്.. മരപ്പട്ടി......മരപ്പട്ടി...മുണ്ട്" എന്ന കൺഫ്യൂഷനിൽ നിന്നു പിന്നെ "ഡ്യൂട്ടി ഫസ്റ്റ്" എന്ന് കരുതി മരപ്പട്ടിയുടെ പിന്നാലെയുള്ള ഓട്ടം തുടർന്നു. മുക്കാൽനഗ്നനായി തന്റെ പിന്നാലെ പാഞ്ഞു വരുന്ന രവിയേട്ടനെ കണ്ട് മരപ്പട്ടി ഗിയർ ഷിഫ്റ്റ് ചെയ്ത്‌ ടോപ് ഗിയറിൽ പായൻ തുടങ്ങി. "മരപ്പട്ടിക്കും തൻ മാനം പൊൻ മാനം" എന്നല്ലെ പറയുക.

കുമാരൻ വെല്ലിഛന്റെ വീട്ടിൽ രാവിലെ മുറ്റമടിയും പാത്രം കഴുകലും കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന കനകചേച്ചി, ടി ജി രവി മോഡലിൽ പാഞ്ഞ് വരുന്ന രവിയേട്ടനെ കണ്ട് താനാണ്‌ സീമ എന്നു കരുതി നൂറേ നൂറിൽ പറന്ന് വീട്ടീക്കേറി.

ഞാൻ മുണ്ടുമെടുത്ത് രവിയേട്ടനും പരിവാരങ്ങൾക്കും പിറകെ ഓടി.

എന്തിനു പറയാൻ ..മരപ്പട്ടി അന്ന് ഓടി ഇലഞ്ഞിയിൽക്കേറി. മാരത്തോൺ കഴിഞ്ഞ് കിതപ്പടക്കി സംഭവത്തിന്റെ ഹൈലൈറ്റ്സും പ്ലാനിലെ പാളിച്ചകളും ഡിസ്കസ് ചെയ്തുകൊണ്ട് ഇലഞ്ഞിത്തറക്കു ചുറ്റും നിൽക്കുമ്പോഴാണ്‌ വളരെ പരിചയമുള്ളൊരു ശബ്ദം സിനിമയിൽ ബാക് ഗ്രൗണ്ട് മ്യൂസിക് ആയി കേൾക്കാറിള്ള നാടൻപാട്ട് പോലെ ഉയർന്നു കേൾക്കുന്നത്.

" എന്ന്യാരെങ്കിലും ഈ തെങ്ങിന്റെ മോളീന്നെറക്ക്വോ......അയ്യോ.."

ശബ്ദം കേട്ട ദിക്കിലേക്ക് എല്ലാവരും നോക്കിയപ്പോൾ , എന്റെ വീട്ടിലെ കോമാവിന്റെ ചില്ലകൾക്കിടയിലൂടെ തെങ്ങിൻ കൂമ്പിൽ അള്ളിപ്പിടിച്ചിർക്കുന്ന ആ രൂപത്തെ കണ്ടു.

"പരാഡോക്സറസ് 'കാദർക്കാ'ഡിറ്റസ്."

20 comments:

  1. വായില്‍ കൊള്ളാത്ത പെരും മരപ്പട്ടിയുടെ കഥയും, കൊല്ലും ഞാന്‍!!
    :)))

    ReplyDelete
  2. ഇഷ്ടായി ട്ടോ, പ്രസന്‍റെഷന്‍!!

    ReplyDelete
  3. സത്യം പറയടാ, ആ തെങ്ങില്‍ കയറിയ കഥാപാത്രം നീയല്ലാരുന്നോ?

    ഏതായാലും കലക്കിയടാ. നീ ഭാവിയില്‍ ഒരു വി. കെ. എന്നും വെളൂരും ഒക്കെ ആകുമെന്ന് തോന്നുന്നലോടാ

    ReplyDelete
  4. സമ്മതിച്ചിരിക്കുന്നു ബിമലെ. . ആ ശൈലി, ആ ഹാസ്യം... ശോ!! പറയാതെ വയ്യ. നന്നായിട്ടുണ്ട്ട്ടോ. വായിച്ചു കഴിഞ്ഞപ്പോ അതെല്ലാം മുന്‍പില്‍ കണ്ടത് പോലെ.

    ReplyDelete
  5. Bimalu,
    Aduthathu Poratte,,,
    Veedum Sixer...
    Nannayiriykkunu,,,,

    And tell me the real name of "Raviyettan"

    Any prize for Guessing?

    Naale thanne Adutha post venam
    ...

    ReplyDelete
  6. ഹാസ്യം വേണ്ട രീതിയില്‍ ചേര്‍ത്ത് തയ്യറാക്കിയ ഉഗ്രന്‍ വിഭവം,എല്ലാവിധ ആശംസകളും തുടര്‍ന്നും എഴുതുക...

    ReplyDelete
  7. തിരോന്തരം സ്റ്റൈലില്‍ പറഞ്ഞാല്‍ " നല്ല പൊളപ്പന്‍ "
    ഇനിയും ഉണ്ടോ ഇതുപോലെ... ..ബാക്കി ഉള്ളത് കൂടി പോരട്ടെ...

    ReplyDelete
  8. ഞെരിപ്പായിട്ട്ണ്ട് ട്ടാ :)

    ReplyDelete
  9. നന്നായിട്ടുണ്ട് ... :)

    ഒരു വിശാലമനസ്കന്‍ ടച്ച് ഉണ്ട്...

    ReplyDelete
  10. മരപെട്ടി പോലെതന്നെ നീയും സ്റ്റാര്‍ ആയി മാഷെ. കലക്കി

    ReplyDelete
  11. motham 'kozhi' kalude oru melamaya sthithiku aaa pradeshathu oru MARApattiyenkilum illathirunenkil enthakumayirunu sthithi.

    ReplyDelete
  12. Good presentation style. Write some more, and you can even think professional writing. All the best man..

    ReplyDelete
  13. padiyoorinte priya kadhaakaran ennu pereduthekkaavunna oru prathibhaye thaankalil kaanaanaakunnundu kootukaaraa.....

    ReplyDelete
  14. super.......saili onnamtharam...oru kochusambhavam etrabhangiyayi ezhuthiya bimalinu abhinandanam

    ReplyDelete
  15. ഇമെയിലില്‍ കിട്ടിയ ഫോര്‍വേഡ് മെയില്‍ വഴിയാണിവിടെ.ആദ്യായിട്ടാണു..
    പോസ്റ്റ് കലക്കീട്ട്ണ്ട്..നന്നായി ചിരിപ്പിച്ചു എഴുത്ത്.
    ആശംസകള്‍ :)

    ReplyDelete
  16. നന്നായിട്ടുണ്ട്‌.മറ്റുള്ളവരിൽ നിന്നും വേറിട്ട ശൈലി ഉണ്ട്‌.

    ReplyDelete

ഒന്നും പറയാനില്ലെ?