Wednesday, December 2, 2009

ഒരു കൊടൈക്കനാല്‍ യാത്രയുടെ ഓര്‍മയ്ക്ക്..

മുഖവുര : ഇതൊരു യാത്ര വിവരണം ആണ് . ഈ യാത്രയെക്കുറിച്ച് അറിയാവുന്നവര്‍ക്കോ , ഇതില്‍ പങ്കെടുത്തവര്‍ക്കോ മാത്രമെ ഒരു പക്ഷെ ഇതു ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരുകയുള്ളൂ.ക്ഷമിക്കുക


ഇന്നുവരെ പോയിട്ടുള്ള യാത്രകള്‍ എടുത്തു നോക്കിയാല്‍ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്ന യാത്രകളില്‍ ഒന്നായതുകൊണ്ടാണ് ഈ യാത്രയുടെ ഹൈലൈറ്റ്സ് ഒരു ബ്ലോഗിന് വിഷയമായത് .ഈ യാത്രയുടെ അടി തൊട്ടു മുടി വരെ സംഭവ ബഹുലമായിരുന്നു.2006 ല്‍ ആണ് ബ്ലോഗിന് ആസ്പദമായ സംഭവം നടക്കുന്നത് . ചെന്നൈയിലെ ചൂടില്‍ നിന്നും ജോലിയുടെ ആലസ്യത്തില്‍ നിന്നും അല്‍പനേരം എങ്കിലും ഒന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള ചില സുഖഭോഗികളുടെ ആക്രാന്തവും അന്വേഷണവും ആണ് ഒരു യാത്ര പോകാം എന്ന തീരുമാനത്തില്‍ ഞങ്ങളെ(നേരത്തെ പറഞ്ഞ സുഖഭോഗികളെ ) കൊണ്ടെത്തിക്കുന്നത് .നാലോ അഞ്ചോ പേര്‍ ചേര്‍ന്നെടുത്ത ഒരു തീരുമാനം .

തീരുമാനം ആയതോടെ പിന്നെ ആവേശം കേറി . വരാന്‍ സാധ്യത ഉള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി, സാധാരണ എല്ലാ സോഫ്റ്റ്‌വെയര്‍ എന്ജിനിയെര്സും ചെയ്യുന്ന സ്ഥിരം പരിപാടി ചെയ്തു . ഒരു ഗ്രൂപ്പ്‌ മെയില്‍ . താല്പര്യം ഉള്ളവന്‍ വരട്ടെ എന്ന മട്ടില്‍ .ചിലര്‍ "സില്ലി ഗയ്സ്, ട്രിപ്പ്‌ പോകുന്നു പോലും , മനുഷ്യന് ഇവിടെ നിന്ന് തിരിയാന്‍ സമയമില്ല " എന്ന പുജ്ഞ ഭാവത്തോടെയും മറ്റു ചിലര്‍ " യാത്രികരില്‍ എല്ലാവരെയും ഞാന്‍ അറിയില്ലല്ലോ" എന്ന സംശയത്തോടെയും ക്ഷണം നിരസിച്ചു. ഇവരെ പൊതുവായി നമുക്ക് "ബാബു" എന്ന് വിളിക്കാം . ഇവരില്‍ ചിലരെ നമുക്ക് ഈ യാത്രാവിവരണത്തിന്റെ വരും ഭാഗങ്ങളില്‍ കണ്ടുമുട്ടേണ്ടി വരും . വര്‍ഷങ്ങളായി മെയിലുകള്‍ ഒന്നും വരാതെ മെയില്ബോക്സിനെ നോക്കി ചെമ്മീനിലെ പരീകുട്ടി ഇരിക്കുന്ന പോലെ ഇരുന്നവന് പിന്നെ ഗ്രൂപ്പ്‌ മെയിലുകളുടെ ചാകര ആയിരുന്നു . അവസാനം 11 പേരുടെ ഒരു സംഘം രൂപം കൊണ്ടു. ഇതിനു ശേഷം ആണ് പോകേണ്ട സ്ഥലം നിശ്ചയിക്കുന്നത് . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപി മാര്‍ അവരുടെ സംസ്ഥാനത്തിന് വേണ്ടി (????) കേന്ദ്രത്തില്‍ കടിപിടി കൂടുന്നതിനെക്കാള്‍ കഷ്ടം ആയിരുന്നു അത് . അവസാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചു കൊടൈകനാല്‍ തന്നെയെന്നു ഉറപ്പിച്ചു.

ഇതുവരെയുള്ള കാര്യങ്ങള്‍ അധികം ബുദ്ധിമുട്ടില്ലാതെ നടന്നു.ഇനി മുന്‍പോട്ടു പോകുന്നതിനു മുന്‍പ് ഇതിലെ നായകന്മാരെ പരിചയപെടുത്താം.

ലിന്റ്റോ : ഭയങ്കര ബുദ്ധിയാണ് . ഒരു ലുക്ക്‌ ഇല്ലെന്നെ ഉള്ളു. ഞങ്ങള്‍ മാന്യന്‍ എന്ന് വിളിക്കും.കീബോര്ടിസ്റ്റ് ആണ് .നൂറോ ഇരുനൂറോ ഗാനങ്ങള്‍ കീബോര്‍ഡില്‍ വായിക്കും . എന്താണെന്നു അറിയില്ല , മൂന്നാമത്തെ വരി ആകുമ്പോഴേക്കും "കാറ്റാടി തണലും ..തണലത്തരമതിലും" എന്ന ട്യുന്‍ ആവും.ഇതുകൊണ്ട് തന്നെ കീബോര്‍ഡ് ഞങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപെട്ടിരുന്നു .ഈ യാത്രയുടെ മാനജേരും ഒരു പ്രധാന സംഘാടകനും ഇദ്ദേഹം ആണ്.

അഭീഷ് : കതിരൂര്‍ ഗുരുക്കള്‍ എന്നാണു വിളിപേര്.ക്രിക്കറ്റ്‌ കളിക്കാരന്‍ ആണ് . ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കണ്ണൂര്‍ നടന്നപ്പോള്‍ ജലദോഷം ആയതുകൊണ്ട് മാത്രം ഇദ്ദേഹത്തിനു പങ്കെടുക്കാന്‍ പറ്റിയില്ല. ഇല്ലേല്‍ കാണാമായിരുന്നു , സൈമോണ്ട്സും , ഹൈടെനും ഒക്കെ കുറച്ചു ബുദ്ധിമുട്ടിയേനെ.

നന്ദു : പെണ്‍കുട്ടികള്‍ ഇദ്ദേഹത്തിന്റെ വീക്നെസ് അല്ല . ഇദ്ദേഹം ആണ് പെണ്‍കുട്ടികളുടെ വീകെനെസ്സ് എന്നാണ് ഇദ്ദേഹം പറയുന്നത്.പിന്നെന്താ? മുല്ലപ്പൂ, മുടി ,കാച്ചിയ വെളിച്ചെണ്ണ ,കണ്ണട എന്നിവ കണ്ടാല്‍ നമ്മളും മനുഷ്യരല്ലേ എന്നാ മട്ടാണ് .. ഓഫീസ് നമ്പറില്‍ നിന്നും ഫോണ്‍ വന്നാല്‍ നന്ദുവിന് ഉറപ്പാണ്‌, യേതോ തമിഴ് പെമ്പിള്ളേര്‍ തന്റെ സൗന്ദര്യം കണ്ടു മയങ്ങി വിളിക്കുന്നത്‌ ആണെന്ന്. പഞ്ചാരയും, ശര്കരയും , തേനും , പാലും എല്ലാം മിക്സ്‌ ചെയ്ത പരുവത്തില്‍ ആണ് "ഹലോ " എന്നുള്ള ആ മൊഴി. ഒരിക്കല്‍ ഇത് പോലെ വീട്ടില്‍ നേരത്തെ എത്തിയ നന്ദു ഓഫീസ് നമ്പര്‍ കണ്ടു ചാടി ഫോണ്‍ എടുത്തു സ്ഥിരം നമ്പര്‍ ആയ " ഹലോ " ഇട്ടു . നാണം കൊണ്ടാവും മറുപടിയില്ല . " എന്നാച് , യതാവത് സോല്ല് "," സോല്ല് "....... അല്‍പസമയത്തിന് ശേഷം മറുപടി വന്നു " യെടാ.. $%$(**((*)&#$@#@#! മോനെ കുറുങ്ങി നില്‍കാതെ പോയി അരി വെള്ളത്തില്‍ ഇടെട .അവന്റെ ഒരു തമിഴ് പഞ്ചാര.. " ഓഫീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുന്ന ലിന്റോ . അന്ന് മാത്രമല്ല , പിന്നെ ഒരു മാസത്തേക്ക് ആ വീട്ടില്‍ വേറെ ആര്‍കും പാചകം ചെയ്യേണ്ടി വന്നിട്ടില്ല .

പ്രമോദ്: ഒരു മിണ്ടാപൂച്ചയാണ്‌. പക്ഷെ രാവണപ്രഭുവില്‍ മോഹന്‍ലാല്‍ പറയുന്നപോലെ " ഈ മിണ്ടാപൂച്ച ഉടച്ച കലങ്ങളുടെ കഷണങ്ങള്‍ ഞങ്ങള്‍ ഒരു ഹോര്‍ലിക്ക്സ് കുപ്പിയിലാക്കി മേടവക്കത്തെ വീട്ടില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതൊരു ഗോമ്പിട്ടീഷന്‍ അല്ലാത്തത് കൊണ്ടു ഗപ്പ് ഒന്നും കിട്ടിയില്ല".

ജിജേഷ്: വെട്ടൊന്ന് മുറി രണ്ടു . അമ്മി കിട്ടിയാലും ഇവന്‍ ഒന്ന് വെട്ടി നോക്കും. അബ്ദുല്‍കലാമിന്റെയും വജ്പയിയുടെയും പാത പിന്തുടര്‍ന്നു രാജ്യത്തിന് വേണ്ടി കല്യാണം കഴികാതെ സ്വന്തം ജീവിതം ഉഴിഞ്ഞു വക്കാന്‍ കൊതിച്ചവന്‍ . ഹോ എന്തൊക്കെ ബഹളമായിരുന്നു!!!

സുമന്‍ : ഇവന്‍ ഒന്ന് വ്യത്യസ്തന്‍ ആണ്. രണ്ടെണ്ണം (എന്ന് പറഞ്ഞാല്‍ അവന്‍ എന്നെ ഓടിച്ചിട്ട്‌ അടിക്കും ) അല്ല അഞ്ചെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ " ഐ അം മാക്സിമസ് ടെസിമസ് മേരിടിയസ്.. കംമാന്ടെര്‍ ഓഫ് ദി ആര്മീസ് ഓഫ് ദി നോര്‍ത്ത് .. " .. ബഹളമാണ് .

ലോമര്‍ : ഈ കൂട്ടത്തില്‍ ഉള്ള ഒരു ബാലന്‍ ആണ് ഇവന്‍. യാതൊരു വിധ ദുശീലങ്ങളും ഇല്ലാത്തവന്‍ . ഭാരതീയരെല്ലാവരും എന്റെ സഹോദരീ സഹോദരന്‍മാര്‍ ആണ് എന്നുള്ള പ്രതിജ്ഞയിലെ വരി അക്ഷരംപ്രതി അനുസരിചിടുള്ള ഈ ഒരു മനുഷ്യനെയെ ഞാന്‍ ഇത് വരെ കണ്ടിട്ടുള്ളൂ . പക്ഷെ പ്രതിജ്ഞയില്‍ ഒരു ചെറിയ തിരുത്ത് ഉണ്ട് .കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേര്‍ മാത്രമേ പുള്ളിയുടെ സഹോദരിപട്ടികയില്‍ സ്ഥാനം പിടിക്കൂ .അല്ലാത്തവര്‍ പാകിസ്ഥാനികളായി മുദ്രകുത്തപെടും .ചുരുക്കത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ഒക്കെ അളിയന്‍.

രതീഷ്‌: ഇദ്ദേഹത്തെ ഈ യാത്രയോട് കൂടിയാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും പരിചയപെടുന്നത്. ഒരൊറ്റ വാചകത്തില്‍ ഒതുക്കാം പുള്ളിയെ കുറിച്ചുള്ള വിവരണം :" ബോയിംഗ് ബോയിംഗ് പടത്തിലെ മുകേഷിന്റെ റോള്‍ മുകെഷിനെക്കള്‍ നന്നാക്കാന്‍ ഇവന് പറ്റുമായിരുന്നു "

രാകേഷ്: പുരുഷ ഹോര്‍മോണുകളുടെ അഭാവം മൂലം "മീശയില്ലായ്മ" എന്ന മാരകമായ അസുഖം അനുഭവിക്കുന്നവന്‍ . വയസ്സ് പത്തുമുപ്പതായെങ്കിലും , ഇന്നും രമണനെ കാത്തിരിക്കുന്ന ചന്ദ്രികയെ പോലെയാണ് ഇവന്‍ ഓരോന്നായി പൊട്ടിമുളക്കുമെന്ന പ്രതീക്ഷയില്‍ മീശരോമങ്ങളെ കാത്തിരിക്കുന്നത്. രാകേഷിന്റെ "ഷുഗര്‍" ചെക്ക്‌ ചെയ്യാനുള്ള ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. എല്ലാ പെമ്പിള്ളേരുടെ മുന്നിലും മാന്യന്‍.

രോഹിത്: ഈ യാത്രയുടെ കണ്ടുപിടുത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം. ആകെ ഒരിത്തിരിയെ ഉള്ളൂ. ആ ഇത്തിരി പോന്ന ശരീരത്തില്‍ കാണിക്കാന്‍ പറ്റുന്ന എല്ലാ വിധ കോപ്രായങ്ങളും കാണിച്ചു വച്ചിട്ടുണ്ട്. ആകെ മൊത്തം ഒരു "യോ യോ" . കൃതാവ് എടുത്താല്‍ ഒരാളെ കുത്തികൊല്ലാം.ബോഡി ബില്ടെര്‍ ആണ് . ജനിച്ചപ്പോള്‍ തൊട്ടു ബില്ട് ചെയ്തിട്ടും ഇത്രെയോക്കെയെ ബില്ടാന്‍ പറ്റിയുള്ളൂ. ആളൊരു ജഗജില്ലി ആണ്.

ഇനിയുള്ളത് ഞാന്‍ ആണ്. ഈ ബ്ലോഗിന് ഒരു പാടു കമന്റ്സ് വരുമെന്നുള്ളതുകൊണ്ടു ഞാന്‍ എന്നെ കുറിച്ച് ഒന്നും പറയേണ്ടതില്ല.

അടുത്ത ഘട്ടം ഗതാഗതം ആയിരുന്നു. അതിന്റെ ചുമതല എനിക്കും ലിന്റോക്കും ആയിരുന്നു. മേടവക്കത്ത് ഒരു ട്രാവല്‍ ഏജന്‍സിയില്‍ ലിന്റോ ഏകദേശം എല്ലാം ശരിയാക്കി വച്ച ശേഷം എന്നെ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ ഒരു കാര്‍ന്നോര്‍ ആണ് അവിടെ ഇരിക്കുന്നത് . അങ്ങേരുടെ മകനും ആയാണ് ലിന്റോ സംസാരിച്ചിരുന്നത് .. മകന്‍ പറഞ്ഞ റേറ്റ് ഇയാള്‍ സമ്മതിക്കുന്നില്ല . അയാളുടെ തമിഴ് എനിക്ക് മനസ്സിലാവാത്തത് കൊണ്ടാണോ എന്നറിയില്ല , ആ കാര്‍ന്നോരുടെ സംസാരം എനിക്കിഷ്ടപെട്ടില്ല. ഞാന്‍ തിരിച്ചു എന്തൊക്കെയോ പറഞ്ഞു.അവസാനം ആ വണ്ടി ക്യാന്‍സല്‍ ആയി . മേലാല്‍ വണ്ടി ഏല്പിക്കാന്‍ വന്നു പോകരുതെന്ന് പറഞ്ഞാണ് ലിന്റോ എന്നെ തിരിച്ചയച്ചത്. ഈ വാശിയില്‍ പോകുന്ന വഴിക്ക് റൂമിനടുത്തുള്ള ട്രാവല്‍ എജെന്സിയില്‍ കയറി. ഹെഡ്റെസ്റ്റും സീഡി പ്ലയെരും ഉള്ള ഒരു വണ്ടി വേണമെന്ന് തമിഴില്‍ പറഞ്ഞു. ന്യായമായ റേറ്റ് ആയതിനാല്‍ ഞാന്‍ ബുക്ക്‌ ചെയ്തു . എല്ലാ ക്രെഡിറ്റും എനിക്കായതിനാല്‍ എല്ലാവരേം വിളിച്ചു പറഞ്ഞു . എല്ലാവരും ഹാപ്പി . അങ്ങനെ എല്ലാം റെഡി ആയി.

ഇനി നമുക്ക് ബാബുമാരിലേക്ക് തിരിച്ചു വരാം . ഞങ്ങളുടെ ആവേശവും ഒരുക്കവും കണ്ടിട്ടു ആവണം, ഒരു ബാബു ഞങ്ങളുടെ ഒപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു .പേര് ടോണി.ആരെയും ചൊറിയാനും കളിയാക്കാനും ഇവന്‍ പുലിയാണ്. . തിരിച്ചു ആരെങ്കിലും കളിയാക്കിയാല്‍ തീര്‍ന്നു .എല്‍ കെ ജി യില്‍ പഠിക്കുന്ന ഒരു കുട്ടി ഇവനെ നോക്കി " അയ്യേ " എന്നെങ്ങാനും പറഞ്ഞാലും മതി ടെസ്പ് ആവാന്‍ .യാത്ര പുറപ്പെടുന്ന വെള്ളിയാഴ്ച രാവിലെ ആണ് ടിയാന്‍ യാത്ര പോയാലോ എന്ന് ചിന്തിക്കുന്നത് . അവസാനം കാലു പിടിച്ചപ്പോള്‍ വണ്ടിയുടെ മൂലയില്‍ എവിടേലും പേപ്പര്‍ വിരിച്ചു കിടന്നോളാന്‍ പറഞ്ഞു.

അങ്ങനെ ആ സമയം വന്നു ഫെബ്രുവരി മാസത്തിലെ ഒരു വെള്ള്യാഴ്ച . വൈകിട്ട് 6 . 30 ഓടെ , ഞങ്ങള്‍ യാത്രക്ക് റെഡി ആയി. 4 കിലോമീറ്റര്‍ അകലെയുള്ള 2 വീടുകളില്‍ ആയാണ് ഞങ്ങള്‍ കൂടിയിരുന്നത് . ഇപ്പോള്‍ ആകെ 12 പേര്‍.

വാഹനത്തിന്റെ ഡ്രൈവര്‍ വീടിനു താഴെ വന്നു ഹോണ്‍ അടിച്ചപ്പോള്‍ ബാഗും എടുത്തു എല്ലാവരും ചാടി വെളിയിലിറങ്ങി , യാത്രക്ക് വരാതെ റൂമിലിരിക്കുന്നവരെ കൊഞ്ഞനം കുത്തി വാഹനത്തില്‍ കയറി . വാഹനത്തില്‍ കയറുന്നവരെല്ലാം എന്നെ തെറി വിളിക്കുന്നു . അവസാനം ഞാന്‍ കയറിയപ്പോഴാണ് സംഭവം മനസ്സിലായത് . "ഹെഡ്റെസ്റ്റും സീഡി പ്ലയെരും ഉള്ള ഒരു വണ്ടി വേണം " എന്ന് തമിഴില്‍ പറയേണ്ടത് ഞാന്‍ വിചാരിച്ച പോലെ അല്ലായിരുന്നു. നാട്ടില്‍ കവലയില്‍ പ്രസംഗത്തിന് നിരത്തുന്ന പോലെ 10 സീറ്റും, ബോട്ടിന്റെ എന്‍ജിനും , ഘടിപ്പിച്ച ഒരു പേടകം . അന്ന് എനിക്ക് അടി വീഴുമെന്നു ഉറപ്പായി. തലയൂരാന്‍ വേണ്ടി , ആ വീമാനത്തിന്റെ പൈലറ്റ്നോട് ഞാന്‍ കയര്‍ത്തു. പൈലറ്റ് "ഞാന്‍ എന്ത് തെറ്റ് ചെയ്തു" എന്ന മട്ടില്‍ ഞങ്ങളെ നോക്കി. കൂടെയുള്ളവര്‍ ട്രിപ്പ്‌ അല്ല ജീവന്‍ ആണ് വലുതെന്നു തിരിച്ചറിവുള്ളവരായതുകൊണ്ട് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചു .അന്ന് രാത്രി എനിക്ക് ഉറക്കമില്ല എന്നെനിക്കു ഉറപ്പായി. യാത്ര ഉപേക്ഷിച്ചതായി ഞാന്‍ ഇടറുന്ന ശബ്ദത്തോടെ ലിന്റോയുടെ വീടിലേക്ക്‌ വിളിച്ചറിയിച്ചു.ഒരു മരണം അറിയിക്കുന്ന വേദന ഉണ്ടായിരുന്നു എന്‍റെ സ്വരത്തിന്. എല്ലാവരും ടെസ്പ്. ആളി കത്തുന്ന തീയിലേക്ക് വെള്ളം കോരിയൊഴിച്ച അവസ്ഥ . വീട്ടില്‍ തിരിച്ചു കയറുന്നതിനെ കുറിച്ച് ആലോചികനെ വയ്യ . അവിടുള്ളവന്മാര്‍ തോലിയുരിക്കും . റോഡില്‍ തന്നെ നിന്നു.

അഭായര്തികളെ പോലെ ബാഗും തൂക്കി നില്കുംപോലാണ് എന്‍റെ ഫോണിലേക്ക് ദൈവത്നിറെ വിളി വരുന്നത് . "രോഹിറ്റ് കാളിംഗ്...".. ആ മൊബൈല്‍ ഫോണും അതിന്റെ പച്ച വെളിച്ചവും അതില്‍ കറുപ്പില്‍ തെളിഞ്ഞു നിന്ന ഈ അക്ഷരങ്ങളും ഇന്നും മനസ്സില്‍ മായാത്ത ഒരു ചിത്രമായി നില്കുന്നു. യാത്ര കാന്‍സെല്‍ ചെയ്ത വിവരം അറിഞ്ഞ രോഹിറ്റ് , തന്റെ ഒരു ബന്ധു വഴി ഒരു കിടിലന്‍ വണ്ടി തരപ്പെടുതിയിരിക്കുന്നു. വിത്ത്‌ ഏസി. ഞങ്ങള്‍ എല്ലാരും വീണ്ടും ഉത്സാഹഭരിതര്‍. വന്ടിയെത്താന്‍ അല്പം സമയം എടുക്കുമെന്നതിനാല്‍ തിരിച്ചു വീട്ടില്‍ കയറി റൂമിലിരിക്കുന്നവരെ ചൊറിയാന്‍ തീരുമാനിച്ചു .

അവസാനം വണ്ടിയും അതില്‍ ദൈവദൂതനെ പോലെ രോഹിതും ഞങ്ങളെ വിളിക്കാന്‍ വന്നു . ആര്‍പ്പു വിളികളോടെ വണ്ടിയില്‍ കയറി ലിന്റൊയുറെ വീടിലേക്ക്‌. അവിടെ നിന്നും എല്ലാവരെയും കയറ്റി സ്വപ്ന യാത്രക്ക് തുടക്കമായി.

വീഴ്ചയില്‍ നിന്ന്നും ഉയിര്തെഴുന്നെല്‍ക്കുന്ന ഫീനിക്സ് പക്ഷിയുടെ ആവേശം ആയിരുന്നു എല്ലാവര്ക്കും. ഇനി ഒന്നും നോക്കാനില്ല ആര്‍മാദത്തിന്റെ അങ്ങേയറ്റം. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇന്ധനം നിറക്കാന്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ക്കും വാഹനത്തിനും വേണ്ട ഇന്ധനം ശേഖരിച്ച ശേഷം യാത്ര തുടര്‍ന്നു. ആ ട്രാവലര്നുള്ളിലെ ആഹ്ലാദം അതിര് വിട്ടു തുടങ്ങി. മദ്യ ചഷകങ്ങളും മിച്ചര്‍ പാക്കറ്റുകളും വണ്ടിക്കുള്ളില്‍ പറന്നു നടന്നു. കാലിയായ ബിയര്‍ ബോട്ടിലുകള്‍ പ്ലാറ്റ്ഫോമിലൂടെ ഉരുണ്ടു. നിവൃത്തിയില്ലാതെ ചിലരുടെ ഉള്ളിലെ യേശുദാസ്‌മാരും , എസ്പിബി മാരും ചാടി വെളിയിലിറങ്ങി അരങ്ങു കൊഴുപ്പിച്ചു.പഴയ പാട്ടുകള്‍ക്കും നാടന്പാടുകള്‍ക്കും ആയിരുന്നു ഡിമാണ്ട്. 12 പേരും ഏറ്റു പാടിയ ഒരു ഗാനമാണ് "പ്രാണസഖി ഞാന്‍ വെറുമൊരു ..." . ഈ പാടിന്റെ ശില്‍പികള്‍ അന്ന് എങ്ങാനും ആവഴിക്കു വരികയാണെങ്കില്‍ , ഞങ്ങളുടെ വണ്ടി ബോംബ്‌ ഇട്ടു തകര്‍ക്കുമായിരുന്നു.

"എല്ലാവരും നിര്‍ത്തു എനിക്കൊരു പാടു പാടണം" രാകേഷ് വിളിച്ചു പറഞ്ഞു.

"ഹെന്ത്!!?? ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ കലാഭവന്‍ മണിയോ എന്ന മട്ടില്‍ ഞങ്ങള്‍ അവനെ നോക്കി"

ഞങ്ങളെ വക വയ്ക്കാതെ അവന്‍ തുടങ്ങി . " തൂ ചീസ് ബടി ഹേ മസ്ത് മസ്ത് ..."

തൊണ്ടക്ക് ഒരു വിശ്രമാമാവട്ടെ എന്ന് കരുതി എല്ലാവരും മിണ്ടാതിരുന്നു .രാകേഷ് വളരെ ഗൌരവമായി തന്നെ പാടികൊണ്ടിരുന്നു(ഗൌരവം മാത്രമേ ഉണ്ടായിരുന്നുള്ളു..പാട്ട് ഏതാണെന്ന് അറിയാന്‍ ഇടയ്ക്കിടെ അവനെ തോണ്ടി വിളിക്കേണ്ടി വന്നു ) പാടിലെ സംഗതികള്‍ വന്നു തുടങ്ങിയതോടെ , കമ്പിയില്ല കമ്പി പോലെ പുരികം കൊണ്ടു പലതരത്തിലുള്ള സിഗ്നെല്സ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാസ്‌ ചെയ്തു . അതിഭയാനകമായി രാകേഷ് മുന്നോട്ടു പോയി " സാരീസാ .. സാരീസ .. പമഗമ ഗാരി.." ഇപ്പൊ ശരിയാക്കിതരം എന്ന മട്ടില്‍ എല്ലാവരും റെഡി ആയി ഇരുന്നു . .. വീണ്ടും പല്ലവിയിലെക്ക് പാട്ട് വന്നതും എല്ലാവരും ഒരുമിച്ചു " തൂഊഊ ചീഈഈഈഈഈഈഈഈഈഈഈഈഇസ് ബടി ഹേഏഏഎ ...മാആആആസ്ത .. മാസ്ത്.." എന്ന് കരഞ്ഞു.ഞെട്ടി തരിച്ച രകേഷിലെ ഹിന്ദി ഗായകന്‍ ,സംഭവം എന്തെന്ന് മനസ്സിലാവാതെ ഓടികൊണ്ടിരുന്ന വണ്ടിയില്‍ നിന്നെടുത്തു ചാടി ആത്മാഹുതി ചെയ്തു. പിന്നെ രാകേഷ് പാടിയിട്ടേ ഇല്ല.

ഈ ബഹളം അരമണിക്കൂര്‍ കഴിഞ്ഞു വണ്ടി ഒരു ബ്ലോക്കില്‍ പെട്ടപോളാണ് ഒന്ന് ശമിക്കുന്നത്‌. ഫ്രന്റ്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിക്കുന്ന പോലെ ഒരു ചിരി അപ്പോളാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. എല്ലാവരും പരസ്പരം നോക്കി . എന്താണ് സംഭവം ? ആര്‍കും ഒരു പിടിയും കിട്ടിയില്ല. അവസാനം എല്ലാവരും വണ്ടിയുടെ പുറകിലെ സീറ്റില്‍ നോക്കിയപോഴാണ് അതാ ഇരിക്കുന്നു നമ്മുടെ ശ്രീനിവാസന്‍. വണ്ടി നിര്‍ത്തിയതൊന്നും ഇദ്ദേഹം അറിഞ്ഞിടില്ല . സീറ്റില്‍ ചാരിയും മലര്‍ന്നും കമിഴ്ന്നും കിടന്നു ചിരിക്കുകയാണ് അഭീഷ് . ഒരു ബിയര്‍ ബോട്ടില്‍ കയ്യിലുമുണ്ട് . പിന്നെ അല്‍പനേരം ആരും സീറ്റില്‍ ഇരുന്നില്ല , എല്ലാവരും കിടന്നു ചിരിക്കുകയായിരുന്നു.

വീണ്ടും പാടിന്റെയും നൃത്തത്തിന്റെയും ലോകത്തേക്ക് . ഇടക്കിടെ ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടുന്നത് അനുഭവപെട്ടപോലാണ് ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നത് , ഒരു വെളുത്ത അമ്ബാസടര്‍ കാര്‍ ഞങ്ങളുടെ മുന്നില്‍ കിടന്നു ടോം ആന്‍ഡ്‌ ജെറി കളിക്കുന്നു. ആ കാര്‍ എന്ത് ചെയ്താലും ഞങ്ങളെ കടത്തി വിടുന്നില്ല , ഞങ്ങള്‍ ഇടതു വശത്തൂടെ കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ അത് ഇടതു വശത്തേക്ക് വെട്ടിക്കും , വലതു വശത്തുകൂടി കടന്നു പോകാന്‍ നോക്കുമ്പോള്‍ വലതു വശത്തേക്കും .വിരസമായ നൈറ്റ്‌ ഡ്രൈവിന്റെ ബോറടി തീര്‍ക്കാന്‍ ആ കാറുകാരന്‍ കണ്ടെത്തിയ ഉപയമാവണം. 15 മിനിറ്റ് ഇത് തുടര്‍ന്നു. ഞങ്ങളുടെ ക്ഷമ നശിച്ചു. വണ്ടിയില്‍ നിന്നും ചീത്ത വിളി തുടങ്ങി.താഴെ കിടന്ന കുപ്പിയെടുത്ത് അവരെ എറിയാന്‍ തുടങ്ങിയ സുമനെ തടഞ്ഞുകൊണ്ടു ലിന്റോ " നമ്മള്‍ ഒരു ട്രിപ്പിനു പോകുകയാണ് നമ്മളായിട്ടു പ്രശ്നം ഉണ്ടാക്കരുത് . സുമന്‍ അടങ്ങി . ലിന്റോ വളരെ പക്വത ഉള്ള ഞങ്ങളുടെ നേതാവായി ഞങ്ങളുടെ മുന്നില്‍ . ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റ് ലിന്റോ ഡ്രൈവര്‍ക്ക് കൊടുക്കുന്ന നിര്‍ദേശങ്ങള്‍ നോക്കി നിന്നു. വീണ്ടും ഒരു 2 മിനിറ്റ് കടന്നു പോയി. സ്ഥിതി ഗതികള്‍ക്ക് യാതൊരു മാറ്റവും ഇല്ലാതായതോടെ ലിന്റോ വയലന്റ് ആയി . കാറിനെ നോക്കി ചീത്ത വിളിതുടങ്ങി .അതും ഫലമില്ലതായത്തോടെ സുമന്റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി കാറിനെ എറിയാന്‍ ഓങ്ങിയ അവനെ ഞങള്‍ എല്ലാവരും കൂടി പിടിചിട്ടാണ് അടങ്ങിയത്. ഒരുവട്ടം ഞങ്ങളുടെ ഡ്രൈവര്‍ക്ക് വണ്ടി ഇടതു വശത്തൂടെ അല്പം കയറ്റാന്‍ അവസരം ലഭിച്ചു .ഒപ്പമെത്തിയ അവസരം നോക്കി ഞങ്ങള്‍ എല്ലാവരും കാറുകാരെ ഉച്ചത്തില്‍ ചീത്ത വിളിച്ചു.അവര്‍ കാര്‍ അല്പം മുന്നിലായി ഒതുക്കി നിര്‍ത്തി . ഇത് തന്നെ തക്കം എന്ന് നോക്കി ഞങ്ങള്‍ എല്ലാവരും വണ്ടിയില്‍ നിന്നും ചാടിയിറങ്ങി അവരെ തല്ലാനായി ഇറങ്ങി കാറിനു നേരെ ഓടി . ഈ ഞാനും ഒടിയെന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം ആയി തോന്നുന്നു . യുദ്ധകാഹളം മുഴക്കി പാഞ്ഞു വരുന്ന പടയെ കണ്ടതും അവന്മാര്‍ ജീവനും കൊണ്ടു പാഞ്ഞു.

"ഛെ .. അവന്മാര്‍ കടന്നു കളഞ്ഞല്ലോ , ഒന്നും ചെയ്യാന്‍ പറ്റിയില്ല " സുമന്‍ നിരാശനായി . അവനെ സമാധാനിപിച്ചു കൊണ്ടു രോഹിറ്റ് : " വിഷമിക്കാതെട.. നമ്മളുടെ വണ്ടി അവരുടെ ഒപ്പമെതിയപ്പോ ഞാന്‍ അവരുടെ വണ്ടിയിലേക്ക് വെള്ളമോഴിച്ചിട്ടുണ്ട്" എല്ലാവരും അവനെ അഭിനന്ദിച്ചു . ഞങ്ങള്‍ക്ക് അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിച്ചു.തിരിച്ചു വണ്ടിയില്‍ ചെന്ന് കയറിയപ്പോ ഡ്രൈവര്‍ പുറത്തിറങ്ങി മോബിലെഫോന്‍ എടുത്തു തുറന്നു ,നോക്കുകയായിരുന്നു . " എന്നാച്ച്‌ അണ്ണാ?" രോഹിറ്റ് ചോദിച്ചു , " യാരോ ഒരുത്തന്‍ എനക്ക് മേലെ തണ്ണി ഊത്തിയിടിച്ചു.. എന്നുടെ സെല്‍ ഫോണ്‍ ഡാമേജ് ആയിടെന്‍ എന്നെഉ നിനക്കിരെന്‍ " ... രോഹിറ്റ് ഞങ്ങളെ നോക്കി ഒരു ബ്ലിങ്ങിയ ചിരി ചിരിച്ചു. രോഹിതിന്റെ ഉന്നം പിഴച്ചുവെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.




പിന്നെടെപ്പോഴോ ഉറങ്ങി പോയി . കണ്ണ് തുറന്നപ്പോള്‍ കണ്ട മൈല്‍ക്കുറ്റി കൊടൈകനാല്‍ എത്താന്‍ ഇനിയും 150 കിലോമീറ്റര്‍ യാത്രചെയ്യണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു. സമയം 9 നോട് അടുക്കുന്നു. രാത്രിയില്‍ ഏതോ ഗതാഗതകുരുക്കില്പെട്ട കാരണം ആണ് വൈകിയതെന്നു ഡ്രൈവര്‍ പറഞ്ഞു . കൊടൈകനാല്‍ എത്തുമ്പോള്‍ 3 മണിയെങ്കിലും ആവും എവിടെയോ ഒരു ഹോട്ടലില്‍ നിര്‍ത്തി പ്രാഥമികകൃത്യങ്ങള്‍ക്കും ചായക്കും ശേഷം യാത്ര തുടര്‍ന്നു. അല്‍പ സമയം വെറുതെ ഇരുന്നു ബോറടിച്ചപ്പോള്‍ സുമനും രോഹിതും ടോണിയും രതീഷും ചീടുകളി തുടങ്ങി .. രതീഷും രോഹിതും കുണ്‌ക്കുകള്‍ വക്കാന്‍ കളികണ്ടിരുന്നവരുടെ ചെവി വാടകക്കെടുക്കേണ്ടി വന്നു. ബാക്കിയുള്ളവര്‍ കലാഭവന്‍ മണിയുടെ ശാസ്ത്രീയ സംഗീതം ആസ്വദിച്ചു കൊണ്ട് ചുരത്തിലെ വളവുകള്‍ എണ്ണി സമയം തള്ളി നീക്കി .

3 മണിയോടെ കൊടൈകനാല്‍ എത്തി, ലിന്റോ നേരത്തെ വിളിച്ചു ബുക്ക്‌ ചെയ്ത ഹോട്ടല്‍ കണ്ടെത്തല്‍ ആയിരുന്നു അടുത്ത വെല്ലുവിളി . പണ്ടെങ്ങോ ലിന്റോ നാട്ടില്‍ നിന്നും വന്നപ്പോള്‍ ഇഷ്ടപെട്ടകാരണം ആണ് ഇത് ലിന്റോ തന്നെ മുന്‍കൈ എടുത്തു ഇത് ബുക്ക്‌ ചെയ്തത്. ഓരോ കയറ്റമെത്തുമ്പോളും ലിന്റോ പറയും " ഇതാണ് ആണ് ഞങ്ങള്‍ വന്നപ്പോള്‍ വണ്ടി കേടായിട്ട്‌ ഞങ്ങള്‍ തള്ളികേറ്റിയ കയറ്റം ഇത് കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ ഹോട്ടല്‍ ആയി " ഡ്രൈവര്‍ തമിഴന്‍ ആയതു ഞങ്ങളുടെ ഭാഗ്യം , അങ്ങേര്‍ മലയാളി ആയിരുന്നേല്‍ ലിന്റൊയുടെ വാക്ക് കേട്ട് ഇടത്തോട്ട് തിരിഞ്ഞിരുന്നുവെങ്കില്‍ താഴെ കൊക്കയില്‍ പോയേനെ .ഇങ്ങനെ 3 കയറ്റങ്ങള്‍ ആയപ്പോള്‍ ടോണിയുടെ പിരി വിട്ടു." ഇനി മേലാല്‍ ഈ ഡയലോഗ് അടിച്ചാല്‍ , നിന്നെകൊണ്ട് ഈ വണ്ടിയും തള്ളി കയറ്റിക്കും"




ഹോട്ടലില്‍ എത്തി ഒന്ന് കുളിച്ചു അപ്പോള്‍ തന്നെ ഒന്ന് കറങ്ങാന്‍ ഇറങ്ങാം എന്ന് എല്ലാവരും തീരുമാനിച്ചു . വൈകുന്നേരം ആയതിനാല്‍ ഇനി അധികം സ്ഥലങ്ങളൊന്നും കാണാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. ഒരു ഡോര്‍മിറ്ററി ആണ് ബുക്ക്‌ ചെയ്തിരുന്നത്. ആദ്യം നന്ദു കുളിക്കാന്‍ കയറി കതകടച്ചു .. വെള്ളം വീഴുന്ന ശബ്ദത്തിനൊപ്പം "ആ............." എന്നുറക്കെ ഒരലര്‍ച്ചയും കേട്ടു. എന്ത് പറ്റിയെടാ എന്ന് ചോദിചു ഞങ്ങളില്‍ ചിലര്‍ ഓടിച്ചെന്നു കതകില്‍ മുട്ടി

" വെള്ളം ഐസ് ആയിരിക്കുവാണ്"

ഇത് പറഞ്ഞു തീര്‍ന്നില്ല .. തൊട്ടപ്പുറത്തെ ബാത്‌റൂമില്‍ നിന്നും അതിലും വലിയ ഒരു " ആ ... " ഞങ്ങള്‍ കേട്ടു . അത് അഭീഷ് ആയിരുന്നു.

"മണ്ടന്‍ മാര്‍ ഇവന്മാര്കൊന്നും ഒരു കോമണ്‍ സെന്‍സ് ഇല്ലേ " തന്റെ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ എടുത്തു കട്ടിലില്‍ നിരത്തി വച്ചുകൊണ്ടിരിക്കുകയായിരുന്നു രോഹിറ്റ്.

ഉത്സവപറമ്പിലെ കളിപ്പാട്ടക്കടയിലേക്ക് കൊച്ചു കുട്ടികള്‍ ആകാംഷയോടെ നോക്കി നില്‍കുന്ന പോലെ ഞങ്ങള്‍ എല്ലാവരും , രോഹിറ്റ് നിരത്തി വച്ച സാധനങ്ങളിലേക്ക് നോക്കി.

"ഇതെല്ലാം ഈ ശരീരത്തില്‍ പ്രയോഗിക്കാനുള്ളതാണോ? " ജിജേഷ്

"ഈ ശരീരത്തില്‍ പ്രയോഗിച്ചത് കൊണ്ടാണോ ഈ ക്രീം കറുത്ത് പോയത് ?" ലോമര്‍

ഇതൊന്നും മൈന്‍ഡ് ചെയ്യാതെ രോഹിറ്റ് എല്ലാം പെറുക്കി കുളി മുറിയിലേക്ക് കയറി.വെള്ളം വീണതും നന്ദുവിനെയും അഭീഷിനെയും തോല്‍പ്പിച്ചു കൊണ്ട് ഒരു " അമ്മ്മേ ...." എന്നുള്ള അലര്‍ച്ച ആ മുറിയുടെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു .

"എന്താടാ , നീ അവന്മാരെ കുറ്റം പറഞ്ഞിട്ട് നീയും തണുത്ത വെള്ളം തുറന്നു വിട്ടോ ?" ടോണി കുറച്ചു ഉച്ചത്തില്‍ ചോദിച്ചു

മറുപടി " തണുത്ത വെള്ളം ഒഴിവാക്കാന്‍ ഹീറ്റെര്‍ ഓണ്‍ ചെയ്തതാണ് , തിളച്ച വെള്ളം ആണ് വന്നത് "

റൂമില്‍ ഒരു പൊട്ടിച്ചിരി ഉയര്‍ന്നു .

കറങ്ങാന്‍ പുറത്തിറങ്ങിയതും ക്യാമറകള്‍ മിന്നി തുടങ്ങി . തലങ്ങും വിലങ്ങും ഇടിമിന്നലിനെ അനുസ്മരിപ്പിക്കുന്ന ഫ്ലാഷ് ...

അന്ന് സൈക്ലിംഗ് നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ എന്ന് നേരത്തെ മനസ്സിലാക്കിയത്‌ കൊണ്ട് എല്ലാവരും പോയി ഓരോ സൈക്കിള്‍ എടുത്തു കറങ്ങാന്‍ ഇറങ്ങി. കൊടൈകനാല്‍ തടാകത്തിനു ചുറ്റും വായ നോക്കി സൈക്കിള്‍ ചവിട്ടുമ്പോളാണ് ഒരു ഡബിള്‍ സൈക്ലില്‍ പിന്നിലിരിക്കുന്ന മുഖം നല്ല കണ്ടു പരിചയം തോന്നിയത് .." എന്ത് ഇതവളല്ലേ? അതെ .!! .. അവള്‍ തന്നെ.. പക്ഷെ മുന്‍പില്‍ ഇരിക്കുന്ന ലവന്‍ ആരാണ് ?? " കമ്പനിയില്‍ ഒരുമിച്ചു ജോലിചെയ്യുന്ന പെണ്‍കുട്ടി . അവരുടെ പ്രൊജക്റ്റ്‌ ടീമിന്റെ ട്രിപ്പും ഇങ്ങോട്ട് തന്നെ ആണെന്ന് അപ്പോളാണ് രാകേഷ് പറഞ്ഞത്. "കൊടൈകനാല്‍ ലേക്കില്‍ അന്നരക്കുവെള്ളം.. അന്ന് നമ്മള്‍ രണ്ടും ചവിടീലെ ഡബിള്‍ സൈക്കിള്‍ " .. ചൊറിയാനൊരു അവസരം കിട്ടിയാല്‍ പാഴക്കരുതല്ലോ .



രാത്രി 9 മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി, പാര്‍ടിയിലേക്ക് കടന്നു . ഞങ്ങള്‍ക്ക് മാത്രമായി പുറത്തു ശബ്ദം കേള്‍കാത്ത ഒരു മുറി വിട്ടു തന്നു . അത്നുള്ളില്‍ ആയിരുന്നു തലേ ദിവസം വണ്ടിയില്‍ ഉണ്ടായതിന്റെ ബാക്കി നാടകം അരങ്ങേറിയത് . എല്ലാവരും റേഞ്ച് വിട്ടു . അഭീഷ് അപ്പോളും ചിരിച്ചു കൊണ്ടിരുന്നു . തനിക്കിതൊന്നും പുത്തരിയല്ലെന്നു ടോണിക്ക് മുന്നില്‍ തെളിയിക്കാന്‍ അഭീഷ് കാലി ഗ്ലാസില്‍ ഒരു തുള്ളി പോലും പുറത്തു പോകാതെ വെള്ളം നിറക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ , കാറ്റില്‍ നിന്നും തീനാളത്തെ മറച്ചു പിടിക്കുകയാണെന്ന് തോന്നി പോയി . എല്ലാം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി ഡോര്‍മിട്ടരിയിലേക്ക് കയറി തുടങ്ങി . ഞാന്‍ ഡോര്‍മിട്ടരിയിലേക്ക് നടക്കുമ്പോളാണ് നന്ദുവിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുണ്ടായിരുന്നു .. "വിടെടാ എന്നെ ... എന്നെ വിടാന്‍ " . ഞാന്‍ ഓടിച്ചെന്നു നോക്കുമ്പോള്‍ നന്ദുവിന്റെ ഷര്‍ട്ടിന്റെ കൈ ഡോറിന്റെ ഹാന്റിലില്‍ കുടുങ്ങി നില്‍ക്കുകയാണ് . നന്ദു പിടിച്ചു വലിക്കുന്നുണ്ട് . ഡോര്‍ ആരാ മോന്‍ അവന്‍ വിടുമോ? .. ഞാന്‍ ചെന്ന് പിടി വിടീച്ചപ്പോള്‍.. " എന്നോടാണ് അവന്റെ കളി " എന്നും പറഞ്ഞു ബെഡിലെക്ക് വീണു .

നേരം പൊട്ടി വിടര്‍ന്നു . പല്ല് തേച്ചു കൊണ്ടിരുന്ന ആരോ വാഷ് ബേസിനില്‍ കിടന്ന വാളിന്‍റെ കഷണം കണ്ടിപിടിച്ചു . ആരാണ് ഇതിനുത്തരവാദി? . 12 പേരും പരസ്പരം വാദങ്ങളും , തെളിവുകളും നിരത്തി . പക്ഷെ കുറ്റവാളി ആരെന്നു മാത്രം കണ്ടുപിടിക്കാനായില്ല . കോടതിയിലെ ബഹളം അല്പം ഒന്ന് നിലച്ചപ്പോള്‍ നന്ദു " ചിലപ്പോള്‍ ഞാന്‍ ആയിരിക്കാം" എന്നൊരു അര്‍ദ്ധകുറ്റസമ്മതം നടത്തി. എന്നിരുന്നാലും തെളിവുകള്‍ നിരത്തി കേസ് തെളിയിക്കുന്നതിന് പ്രോസികുഷന് ഇത് വരെ സാധിച്ചിട്ടില്ല

അന്നാണ് കൊടൈകനാല്‍ കാണാന്‍ ഇറങ്ങുന്നത്.മുന്‍പും കൊടൈകനാല്‍ വന്നിട്ടുണ്ടെങ്കിലും , അന്നൊക്കെ സാറന്മാരുടെയും ടീച്ചര്‍മാരുടെയും ബന്ധനം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അതിര്‍വരമ്പുകള്‍ക്കതീതമായ ആഘോഷം ആണ് . രാവിലെ 9 30 ഓടെ ഞങ്ങള്‍ ഇറങ്ങി. സ്കൂള്‍ വിട്ടിറങ്ങി ഓടുന്ന കുട്ടികളെപോലെ ആണ് ഓരോ സ്ഥലങ്ങളിലും ചെന്നിറങ്ങിയത് . ഞങ്ങളുടെ ദേശീയഗാനമായ "ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ..." കൊടൈക്കനാലിന്റെ കൊച്ചു കുട്ടികള്‍ക്കുപോലും ഇപ്പോള്‍ സുപരിചിതമായിരിക്കും .
ആത്മഹത്യാ മുനമ്പും , പില്ലര്‍ പാറയും പിന്നെ മറ്റു ചെറിയ സ്ഥലങ്ങളും കണ്ടു. ഇനി ഒന്ന് ബോട്ടിംഗ് നടത്തിക്കളയാം എന്ന് തീരുമാനിച്ചു .ബോട്ടിംഗ് നടക്കുന്ന സ്ഥലത്ത് നിന്നും അല്പം മാറിയാണ് വണ്ടി നിര്‍ത്തിയത് . ഞാനും നന്ദുവും ലിന്റോയും ഒഴിച്ച് ബാക്കിയെല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി നടന്നു, ഞങ്ങള്‍ ഇത് വരെ ചിലവായ കണക്കുകള്‍ എഴുതി സരിയാകിയ ശേഷമാണ് ഇറങ്ങിയത്‌ . അല്പം നടന്നില്ല , അതിനു മുന്‍പേ ശരം വിട്ടപോലെ പാഞ്ഞു വരുന്നു ഒരുത്തന്‍ - രാകേഷ് . ഞങ്ങള്‍ അകലെ നിന്നെ അവനെ കാണുന്നുണ്ടായിരുന്നു . അല്‍പ നേരം ഓടും , പിന്നെ നടക്കും , പല പല പോസുകളില്‍ നില്‍ക്കും ... ഇവനിതെന്തു പറ്റി ? ഞങ്ങള്‍ അമ്പരന്നു . നവരസങ്ങള്‍ അവന്റെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ അവനെ പിടിച്ചു നിര്‍ത്തി ചോദിച്ചു " എന്ത് പറ്റി ?"

അവന്‍ മിണ്ടുന്നില്ല , ഞങ്ങളുടെ പിടി വിടുവിച്ചു ഓടാന്‍ ശ്രമിക്കുന്നു ,

ലിന്റോ വീണ്ടും ചോദിച്ചു "എന്താടാ ?"

സിനിമയില്‍ വെടിയേറ്റ്‌ വീണു മരിക്കാന്‍ പോകുന്ന നായകന്റെ ഡൈലോഗ് പോലെ അത്രയും തന്നെ വികാരം ഉള്‍ക്കൊണ്ട്‌ അവന്‍ പറഞ്ഞു

"വയറില്‍ ഒരു വിമ്മിഷ്ടം "

ഞാനും ലിന്റോയും ആ നിമിഷം പിടിവിട്ടു. ഭരതനാട്യം കളിച്ചുള്ള കൊണ്ട് അവന്‍ ലക്‌ഷ്യം തേടി നീങ്ങുമ്പോള്‍ , ഞങ്ങള്‍ 2 പേരും ബെഞ്ചില്‍ ഇരുന്നു ചിരിക്കുകയായിരുന്നു

കൊടൈക്കനാല്‍ തടാകം നിശബ്ദമായിരുന്നു . അരയന്നങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പെഡല്‍ ബോട്ടുകള്‍ തടാകത്തില്‍ ഒഴുകി നടക്കുന്നു. മൂടല്‍ മഞ്ഞു പതിയെ തെളിഞ്ഞു തെളിഞ്ഞു വരുന്നു. അന്തരീക്ഷം ശാന്തം , നിശബ്ദം , ആര്‍ദ്രം. അത് ഞങ്ങള്‍ക്കിഷ്ടപെട്ടില്ല . ആന കരിമ്പിന്കാട്ടില്‍ കയറുന്ന പോലെയാണ് ഞങ്ങളുടെ പെഡല്‍ ബോട്ടുകള്‍ തടാകത്തിലേക്ക് ഇറങ്ങിയത്‌ ."കുട്ടനാടന്‍ പുഞ്ചയിലെ ... കൊച്ചു പെണ്ണെ കുയിലാളെ "അമരക്കരനായ് ഞാന്‍ തുടക്കമിട്ടു.. ബാക്കിയുള്ളവര്‍ ഏറ്റു പാടി. എന്താണ് സംഭവം എന്ന് മനസ്സിലാവാതെ മറ്റു ബോടുകാര്‍ ഞെട്ടിത്തരിച്ചു. എല്ലാവരും ഞങ്ങള്‍ക്ക് വഴി മാറി തന്നു. ഞങ്ങള്‍ ആവേശത്തിലായിരുന്നു. അതിവേഗത്തില്‍ പെടലുകള്‍ കറങ്ങി . മൂന്നുബോടുകളും ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് മുന്നേറി .കാലിലെ പേശികള്‍ ഞങ്ങളെ ചീത്ത വിളിച്ചപോഴാണ് , ഞങ്ങള്‍ ചുണ്ടന്‍ വള്ളങ്ങളില്‍ അല്ല , പെഡല്‍ ബോടുകളില്‍ ആണ് എന്ന തിരിച്ചറിവുണ്ടായത്.എന്നാലും ശബ്ദകോലാഹലങ്ങള്‍ക്ക് കുറവൊന്നും വന്നില്ല.

തടാകത്തിന്റെ തീരത്തു ബെഞ്ചുകളില്‍ നിരന്നിരിക്കുന്ന ഏതോ മലയാളി കോളേജിലെ പെണ്‍കുട്ടികളെ പരിച്ചയപെടുത്താനെന്നോണം ഓളങ്ങള്‍ ഞങ്ങളെ കൊണ്ടുപോയി . ഒഴുക്കിനെതിരെ തുഴയാന്‍ ഞങ്ങള്‍ അഹങ്കാരികള്‍ അല്ലല്ലോ!! . കണ്ണുകള്‍ കണ്ണുകളോടിടഞ്ഞു . വഞ്ചിപ്പാട്ടിന്റെ ആവേശം മാറി . ബെഞ്ചുകള്‍ കാലിയായപ്പോള്‍ പെടലുകള്‍ തിരിച്ചു കറങ്ങി.

ഇരുള്‍ മൂടാന്‍ തുടങ്ങിയപ്പോള്‍ , ആഘോഷിച്ചു മടുത്ത മനസ്സുമായി ഞങ്ങള്‍ കൊടൈക്കനാലിനോട്. വിട പറഞ്ഞു. വീണ്ടും കീബോര്‍ഡിന്റെ കട ശബ്ദവും , മോനിട്ടരിന്റെ വെള്ളിവെളിച്ചവും ഉള്ള വിരസമായ ലോകത്തേക്ക് ..

തിരിച്ചുള്ള യാത്രയില്‍ എല്ലാവരും പെട്ടെന്ന് ഉറങ്ങി പോയി . ചെന്നൈയില്‍ എത്തിയതോടെ വീണ്ടും എല്ലാവരുടെയും മനസ്സില്‍ കോഡും, ടെസ്റ്റ്‌ കേസുകളും , ടിഫെക്റ്റ്കളും സ്ടാടസ് റിപ്പോര്ടുകളും മാത്രമായി . ഞങ്ങളുടെ രഥം മൂകമായിരുന്നു . എങ്കിലും ഒരു നല്ല യാത്രയുടെ ഓര്‍മ്മകള്‍ സൂക്ഷിച്ചു വക്കാന്‍ കിട്ടിയ സന്തോഷം എല്ലാവര്ക്കും കാണാമായിരുന്നു ,

ഇനി യാത്രയുടെ അവസാന ഘട്ടമായ വരവ് ചെലവ് കണക്കു സമര്‍പ്പിക്കേണ്ട സമയമാണ് .ഇന്നും ഞാനോര്‍ക്കുന്നു , കമ്പനിയുടെ നാവല്ലൂര്‍ ബ്രാഞ്ചിന്റെ ലോബിയില്‍ ഇരുന്നു ഞാനും ലിന്റോയും കണക്കുകള്‍ എഴുതിയതും വെട്ടിയതും . എങ്ങനെ നോക്കിയിട്ടും കണക്കുകള്‍ ഒക്കുന്നില്ല .ഒരു 300 രൂപയുടെ വ്യത്യാസം . പിന്നെ അധികം തല പുകക്കാന്‍ നിന്നില്ല .


ഇങ്ങനെ ഒരു വാക്ക് കണ്ടു പിടിച്ച സായിപ്പിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ അക്കൗണ്ട്‌ ക്ലോസ് ചെയ്തു - " മിസ്സല്ലെനിയസ് "



ശുഭം ...

9 comments:

  1. ഠേ! ഇതിനും ആദ്യത്തെ തേങ്ങ എന്റെ വക!

    എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നടാ! നീ അടിച്ചു കോണ്‍ തെറ്റി ആ പെണ്പില്ലെരെ കമന്റ്‌ അടിച്ചപ്പം അവിടുത്തെ നാട്ടുകാരുടെ തല്ലില്‍ നിന്നും നിന്നെ രക്ഷിക്കാന്‍ ഞാനേ ഉണ്ടായിരുന്നുള്ളൂ എന്നെങ്കിലും നീ ഓര്‍ക്കേണ്ടതായിരുന്നു.

    ReplyDelete
  2. Ee trip le ella kadhapathrangaleyum smarichukollunnu... Kidilan blog Bims... Onnaam naal ullasa yathra poyapol enna paatu oru 20 thavana engilum nammal paadikkaanum aa kodai veedhikalil... athu koodi add cheyyu... still remember all the fun we had... ini athu poloru trip ennu varum ennu kaathirunnu kaanaam.. Rohith's Yo Yo was ultimate which made us to name the trip as Yo o trip, eventually... Night campfire koodi undayirunnille!!! though we didnt stay for long!!! I will say that was one of the fun filled trip I ever had in my life... aa trip il ettavum kooduthal theri kettathum at the same time apprecition vangiyathum nammude Linto aayirunnu... vandi thallalinu theriyum, organizing nu apprec um... avanodulla kadappadu njan marakkilla.. i wouldnt have been a part of this trip, unless he compelled me... because I was in that kind of desp mood at that time... Thanks to Bimal for reminding all the gr8 moments we had... and Kudos to everyone else...

    Regards
    Nandu

    ReplyDelete
  3. Oru Thakarppan Yathrayude Thakarppan Vivaranam...
    Ella kalippu teamsinum ormayude poochendukal....
    Bimale,
    Abheeshinum, Babu-vinum oru separate post kodukkendathanu... randinteyum performance exceeding expectations aarunnallo!!
    Blogil Oru chodyam..
    Aaalikathunna theeyilekku vellam thanneyano nee ozhikkan udheshichathu.. Petrolo Mannennayo ozhikkamarunnu..

    ReplyDelete
  4. Bimal le...blog kidulamayitunde...Eniku trip yil membership kitiyilla....pakshe nammal kodaikanal lil vachu kandumutiiyapol aa fire camp nu join cheyamayirunu.... ente bad luck...

    ReplyDelete
  5. കൊള്ളാം അളിയാ.
    തകര്‍പ്പന്‍. ഇനീം പോരട്ടെ

    ReplyDelete
  6. ഞാന്‍ ഈ യാത്രയില്‍ പങ്കെടുക്കാത്ത ഒരാളാണ്. പക്ഷെ ഇതിന്‍റെ വിവരണങ്ങള്‍ കേട്ട് കേട്ട് ചെവി തഴമ്പിച്ച ഒരു പാവമാണ് ഞാന്‍. എന്തൊക്കെ ആയിരുന്നു... വെള്ളമടി, പാട്ട് കേള്‍ക്കല്‍, വാളുവെക്കല്‍, തേങ്ങടെ മൂട്.....അപ്പൊ ഇനിയും അങ്ങനെ വല്ല യാത്രയും പോകുന്നു എങ്കില്‍ എന്നെയും ചേര്‍ക്കണേ, ദയവുചെയ്ത്‌... ഈ യാത്രാവിവരണം കേള്‍ക്കേണ്ടല്ലോ.
    എന്തായാലും എനിക്ക് അസൂയ തോന്നുന്നുണ്ട്. പങ്കെടുക്കെണ്ടതായിരുന്നു.

    ReplyDelete
  7. കൊടകരപുരാണത്തില്‍ നിന്ന് അബദ്ധത്തിലാണ്‌ ഈ ലിങ്കില്‍ എത്തിയത്.യാത്ര മനോഹരമായി വിവരിച്ചിരിക്കുന്നു.കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതും യാത്രയും ങ്ങ് ബോധിച്ചു.എന്തേ പിന്നെ ഒന്നും എഴുതാത്തത്?വായിക്കാന്‍ ഞങ്ങളൊക്കെയുണ്ടേ..

    ReplyDelete
  8. നന്നായി ഇഷ്ടപ്പെട്ടു ട്ടാാാാ!!!!!!!

    ReplyDelete

ഒന്നും പറയാനില്ലെ?